വിവാഹ വേദിയിൽ വധുവിനെ വെടിവച്ച് മുൻ കാമുകൻ, യുവതി നില ഗുരുതരം

പാട്ന: ബീഹാറിലെ ബക്‌സറിൽ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ വെടിവച്ച് മുൻ കാമുകൻ. വധു ആരതി കുമാരി (18) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അയൽവാസിയായ ദീനബന്ധവാണ് ചൊവ്വാഴ്‌ച രാത്രി 11ഓടെ ആരതിയെ ആക്രമിച്ചത്.
വിവാഹച്ചടങ്ങൾക്കിടയിൽ വധുവിന്റെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിക്കടുത്തേയ്‌ക്ക് നീങ്ങുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. അതിഥികൾക്കിടയിൽ നിന്നാണ് പ്രതി വയറ്റിലേക്ക് വെടിവച്ചത്. ഇതോടെ ആളുകൾ ചിതറിയോടി. തുടർന്ന് ഉടനെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റുകയായിരുന്നു. പ്രണയനൈരാശ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, ആക്രമത്തിനു ശേഷം ഒളിവിൽപ്പോയ ദീൻബന്ധുവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദീൻബന്ധുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്ന് എത്തിയ വരന്റെ സംഘം മടങ്ങിപ്പോയി.
Source link



