LIFE STYLE

വിവാഹം കഴിഞ്ഞ് മൂന്ന് മാസം,​ ഭർത്താവിനെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്താൻ ശ്രമിച്ചു; യുവതിയും കാമുകനും പിടിയിൽ

ജയ്പുർ: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. 23കാരിയായ ഭാര്യ അഞ്ജുവാണ് കാമുകന്റയും മറ്റ് രണ്ടുപേരുടെയും സഹായത്തോടെ ഭർത്താവായ ആശിഷിനെ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് സംഭവം. അടുത്തിടെ മേഘാലയയിൽ നടന്ന ഹണിമൂൺ കൊലപാതകത്തിന് സമാനമായ രീതിയിലായിരുന്നു അഞ്ജുവും കാമുകനും കൃത്യം ആസൂത്രണം ചെയ്തത്. വാഹനാപകടമെന്ന് കരുതി എഴുതിത്തള്ളാനിരുന്ന കേസ് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.


ജനുവരി 30ന് രാത്രി ഒൻപത് മണിയോടെയാണ് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആശിഷ് മരിച്ചിരുന്നു. തങ്ങൾ നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം ഇടിച്ചതാണെന്നും തന്റെ സ്വർണാഭരണങ്ങൾ കവർന്നുവെന്നുമാണ് അഞ്ജു പൊലീസിന് നൽകിയ മൊഴി. എന്നാൽ അഞ്ജുവിന്റെ മൊഴിയിൽ പിന്നീട് പൊലീസിന് സംശയം തോന്നുകയായിരുന്നു.


ആശിഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കഴുത്ത് ഞെരിച്ച ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടുവെന്ന് പറഞ്ഞ അഞ്ജുവിന് പരിക്കേറ്റിരുന്നില്ല. അഞ്ജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മുൻ കാമുകനായ സഞ്ജുവുമായി നിരന്തരം സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ അഞ്ജു പലതവണ മൊഴി മാറ്റിയത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു.


വിവാഹശേഷം വീട്ടിലേക്ക് മടങ്ങിയ അഞ്ജു മുൻ കാമുകൻ സഞ്ജുവുമായി വീണ്ടും അടുപ്പത്തിലാവുകയായിരുന്നു. ഇരുവരും ചേർന്നാണ് ആശിഷിനെ ഒഴിവാക്കാൻ ആസൂത്രണം ചെയ്യുന്നത്. സംഭവദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം നടക്കാനിറങ്ങിയ ആശിഷിനെ ആൾവാസമില്ലാത്ത വഴിയിലേക്ക് അഞ്ജു എത്തിച്ചു. അവിടെ ഒളിച്ചിരുന്ന സഞ്ജുവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് ആശിഷിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മോഷണം നടന്നുവെന്ന് വരുത്തിതീർക്കാൻ അഞ്ജു മൊബൈൽ ഫോണും കമ്മലുകളും കാമുകന് കൈമാറി. തുടർന്ന് റോഡിൽ ബോധം കെട്ടതുപോലെ അഭിനയിച്ചു കിടന്നു. അഞ്ജു, കാമുകൻ സഞ്ജു, ഇയാളുടെ സുഹൃത്തുക്കളായ റോക്കി, ബാദൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


Source link

Related Articles

Back to top button