വിമാനത്തിനുള്ളിൽ ആരാണ് ‘ബാഡ് ഫ്ളൈയർ’? എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും?

ഇന്ന് ധാരാളം പേർ യാത്രകൾക്കായി പതിവായി വിമാനങ്ങളെ ആശ്രയിക്കാറുണ്ട്. അതിസമ്പന്നർ മാത്രം ഉപയോഗിച്ചിരുന്ന യാത്രാ മാർഗമെന്ന നിലയിൽ നിന്ന് സാധാരണക്കാർവരെ ഉപയോഗിക്കുന്ന ഒന്നായി വിമാന സർവീസുകൾ മാറിയിട്ടുണ്ട്. ഇത്തരത്തിൽ വിമാനത്തിൽ പതിവായി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് എന്താണ് ബാഡ് ഫ്ളൈയേഴ്‌സ് (മോശം യാത്രക്കാർ). മറ്റ് യാത്രക്കാരെ ശല്യം ചെയ്യുന്ന വിധത്തിൽ പെരുമാറുന്നവരെയാണ് ബാഡ് ഫ്ളൈയേഴ്‌സായി കണക്കാക്കുന്നത്.
ഇത്തരക്കാർക്ക് പലവിധ പ്രത്യാഘാതങ്ങളും നേരിടേണ്ടതായി വരും. ഇതുസംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കരട് നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് യാത്രാ വിലക്ക് നേരിടേണ്ടി വരും. മാത്രമല്ല, നോ – ഫ്ളൈ പട്ടികയിലും ഉൾപ്പെടാം. താഴെപ്പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവരെയാണ് ബാഡ് ഫ്ളൈയേഴ്‌സ് ആയി കണക്കാക്കുന്നത്.
വിമാനത്തിനുള്ളിൽ പുകവലിക്കുന്നവർ
വിമാനത്തിൽ മദ്യം കഴിക്കുന്നത് ( ജീവനക്കാർ നൽകാത്ത മദ്യം)
എമർജൻസി എക്സിറ്റുകളുടെയോ സുരക്ഷാ ഉപകരണങ്ങളുടെയോ ദുരുപയോഗം. ഉദാ: ലൈഫ് ജാക്കറ്റുകൾ
അലറുകയോ അമിതമായി ശബ്ദമുണ്ടാക്കുകയോ ചെയ്യുക
സീറ്റിന്റെ പുറകിലോ ട്രേ ടേബിളിലോ ചവിട്ടുക
മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കുക
ക്യാബിനിനുള്ളിൽ പ്രതിഷേധമോ മുദ്രാവാക്യമോ വിളിക്കുകയോ ചെയ്യുക
വിമാന പ്രവർത്തനങ്ങളെയോ സുരക്ഷയെയോ തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുക
പ്രത്യാഘാതങ്ങൾ
വിമാനത്തിനുള്ളിൽ മേൽപ്പറഞ്ഞ പ്രവൃത്തികൾ ചെയ്യുന്ന യാത്രക്കാർക്ക് 30 ദിവസത്തെ പറക്കൽ വിലക്ക് (കമ്മിറ്റി അവലോകനം കൂടാതെ) ഉടനടി ഏർപ്പെടുത്താൻ വിമാനക്കമ്പനികൾക്ക് കഴിയും. ഈ പ്രവൃത്തികളെ “അസ്വസ്ഥത ഉളവാക്കുന്നവ”യായി ആണ് കണക്കാക്കുന്നത്. നിയമലംഘകർക്ക് ഉടനടി യാത്രാ വിലക്ക് ഏർപ്പെടുത്താൻ വിമാനക്കമ്പനിക്ക് കഴിയുമെങ്കിലും മോശം പെരുമാറ്റം ഒരു കമ്മിറ്റി അന്വേഷിച്ച് സ്ഥിരീകരിക്കുന്നതുവരെ അവരെ ഡിജിസിഎയുടെ ഔദ്യോഗിക നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനാകില്ല.
കുറ്റങ്ങളും പ്രത്യാഘാതങ്ങളും
ശാരീരിക ഉപദ്രവമല്ലാത്ത കുറ്റകൃത്യങ്ങളും വിലക്കിന് ബാധകമാവും. മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ശാരീരിക ആംഗ്യങ്ങൾ, വാക്കാലുള്ള ശല്യപ്പെടുത്തൽ, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കൽ, അനിയന്ത്രിതമായ ലഹരി ഉപയോഗം എന്നിവയും കുറ്റകരമാണ്. പുതിയ ഡിജിസിഎ കരട് നിയമങ്ങൾ പ്രകാരം ലെവൽ-1 കുറ്റകൃത്യമായാണ് ഇവയെ കണക്കാക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് മൂന്നുമാസം വരെ യാത്രാ വിലക്ക് ലഭിക്കും.
യാത്രക്കാരെ തള്ളുക, അടിക്കുക, പിടിക്കുക, ചവിട്ടുക, മോശമായി സ്പർശിക്കുക, ലൈംഗികാതിക്രമം, ശാരീരികമായി ഉപദ്രവിക്കുക (ജീവഹാനി വരാത്ത തരത്തിൽ) എന്നിവയും കുറ്റകൃത്യമാണ്. ഇത് ലെവൽ -2 കുറ്റകൃത്യത്തിലാണ് ഉൾപ്പെടുന്നത്. ഇവർക്ക് ആറുമാസം വരെ യാത്രാ വിലക്ക് ലഭിക്കും.
ജീവഹാനി വരുത്തുന്ന തരത്തിലെ കുറ്റകൃത്യങ്ങളും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും ലെവൽ -3ലാണ് ഉൾപ്പെടുന്നത്. ഇവർക്ക് രണ്ടുവർഷം വരെ യാത്രാ വിലക്ക് ലഭിക്കും.
കോക്ക്പിറ്റിലോ ഫ്ലൈറ്റ് ക്രൂ കമ്പാർട്ടുമെന്റിലോ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതാണ് ഡിജിസിഎ പട്ടികയിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യം. അത്തരം യാത്രക്കാർക്ക് ഉയർന്ന പരിധിയില്ലാതെ കുറഞ്ഞത് രണ്ട് വർഷത്തെ യാത്രാ വിലക്ക് നേരിടേണ്ടിവരും.
മിക്ക കുറ്റകൃത്യങ്ങൾക്കും ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല യാത്രാ നിരോധനമായിരിക്കും ലഭിക്കുക. എന്നാൽ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ ജയിൽ ശിക്ഷയിലേയ്ക്ക് നയിക്കും. കുറ്റകൃത്യം ചെയ്യുന്നവരെ അവർ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴോ വിമാനത്താവളത്തിൽ വച്ചോ അറസ്റ്റ് ചെയ്യാം.
മറ്റ് കുറ്റങ്ങൾ
പൈലറ്റ്-ഇൻ-കമാൻഡിന്റെയോ ക്രൂവിന്റെയോ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക
ക്രൂവിനെയോ യാത്രക്കാരെയോ ഭീഷണിപ്പെടുത്തുക
അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുക
ക്രൂവിന്റെ ജോലിയിൽ ഇടപെടുക
വിമാനത്തിനുള്ളിൽ കലാപകരമായ പ്രവൃത്തിയിൽ ഏർപ്പെടുക
ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ ഉപയോഗിക്കുക
മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സ്വാധീനത്തിൽ മോശമായി പെരുമാറുക
Source link


