വായ്പ വാഗ്ദാനംചെയ്ത് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട : സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി കോന്നി കൊക്കാത്തോട് അനിൽവിലാസം വീട്ടിൽ അനിൽകുമാർ (52), രണ്ടാംപ്രതി മാവേലിക്കര കുന്നം തഴക്കര യാദേഷ് ഭവനം രാജേഷ് നാഥ് (47) എന്നിവരാണ് പിടിയിലായത്. അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള അച്ചൂസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് പണം കൈക്കലാക്കിയത്. ചെക്കുകളിൽ കൃത്രിമം കാട്ടിയും സഹകരണ ബാങ്കുകളുടേത് ഉൾപ്പെടെ ഒപ്പും സീലും വ്യാജമായി നിർമ്മിച്ചുമാണ് തട്ടിപ്പ് നടത്തിയത്. അനിൽകുമാറിനെതിരെ പത്തനംതിട്ട കോട്ടയം ജില്ലകളിൽ സമാനമായ നിരവധി കേസുകളുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ.ജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്.എ, ബിനു മോഹൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ രാജീവ് കൃഷ്ണൻ, അൽസാം, സി.പി.ഒ മാരായ, അനന്തു, കൃഷ്ണൻകുട്ടി, അരുൺ.എസ്.പിള്ള , അനൂപ്.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link



