NATIIONAL
‘ലോകസമാധാനത്തിന് പാക്കിസ്ഥാൻ നേതൃത്വം നൽകുന്നു’; വെടിനിർത്തലിന് ‘ബ്രോക്കർ’ ആയതിന് പുകഴ്ത്തൽ: ഷഹീന്റെ പോസ്റ്റിന് വിമർശനം

ലഹോർ ∙ യുഎസ്-ഇറാൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിനു പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ അസിം മുനീറിനെയും പ്രശംസിച്ചതിന് പിന്നാലെ പാക്ക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഷഹീനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നടപടിയെടുക്കുമോ എന്നാണ് ഒരു വിഭാഗം ആളുകളുടെ ചോദ്യം. പഞ്ചാബ് പ്രവശ്യ മുഖ്യമന്ത്രി മറിയം നവാസിനെ വിമർശിച്ചതിനെത്തുടർന്ന് പാക്ക് പേസർ നസീം ഷായ്ക്ക് അടുത്തിടെ 2 കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ, ഷഹീന്റെ പോസ്റ്റിനെക്കുറിച്ച് പിസിബിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.നേരത്തെ, ടീം ഹോട്ടലിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചെന്ന് പഞ്ചാബ് പൊലീസ് ആരോപിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലഹോർ കലന്തേഴ്സ് ക്യാപ്റ്റനായ ഷഹീൻ ഷാ അഫ്രീദിക്ക് 10 ലക്ഷം പികെആർ (ഏകദേശം 3,600 യുഎസ് ഡോളർ) പിഴ ചുമത്തിയിരുന്നു. മാർച്ച് 28നു രാത്രി 11നു ശേഷമാണ് സിംബാബ്വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന് ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി.
Source link


