ലോകം തിരഞ്ഞ ആ മഞ്ഞക്കണ്ണുള്ള യുവതിയെ ഓർമ്മയുണ്ടോ? അറിയപ്പെടുന്നത് ‘മിസ്റ്റിക് സുന്ദരി’

ജയ്പുർ: രണ്ട് പതിറ്റാണ്ടുമുൻപ് പുഷ്‌കർ മേളയുടെ തിരക്കിനിടയിൽ നിന്നും പകർത്തിയ ഒരു ചിത്രം ഇന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് അമ്പരപ്പാണ്. സോഷ്യൽ മീഡിയയും സ്മാർട്ട്‌ഫോണുമൊക്കെ ലോകം കീഴടക്കുന്നതിന് എത്രയോ മുൻപാണ് ആ ചിത്രംലോകമെമ്പാടും ശ്രദ്ധേയമായത്. പുഷ്‌കറിലെ പൊടിപടലങ്ങൾ നിറഞ്ഞ മേളയിൽ നിന്നാണ് ഒരു വിദേശി ആ ചിത്രം പകർത്തിയത്. തീക്ഷ്ണമായ മഞ്ഞ കലർന്ന പച്ചക്കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. പോസ്റ്റ്കാർഡുകളിലും സുവനീറുകളിലും ആ കടുവക്കണ്ണുകൾ ഇടംപിടിച്ചു. രണ്ട് പതിറ്റാണ്ടിനുശേഷം ആ സുന്ദരി ഇപ്പോൾ എവിടെയാണെന്ന അന്വേഷണം ചെന്നെത്തുന്നത് പുഷ്‌കറിലെ വഴിയോരക്കടയിലേക്കാണ്.
പുഷ്‌കർ മേളയിലെ തിരക്കിനിടയിൽ തെരുവ് കച്ചവടം നടത്തുകയായിരുന്നു പപ്പു ദേവി എന്ന കൗമാരക്കാരി. അവളുടെ അസാധാരണ കണ്ണുകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ഒറ്റ ചിത്രം പപ്പു ദേവിയെ രാജസ്ഥാൻ വിനോദസഞ്ചാരത്തിന്റെ തന്നെ അടയാളമാക്കി മാറ്റി. എന്നാൽ തന്റെ കണ്ണുകൾ ലോകത്തെ വിസ്മയിപ്പിക്കുകയാണെന്ന് അന്ന് ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല.
ഇന്ന് പുഷ്‌കറിൽ സ്വന്തമായി ചെറിയൊരു കട നടത്തുകയാണ് പപ്പു ദേവി. അവിടെ വിൽക്കുന്ന സാധനങ്ങൾക്കിടയിൽ അവരുടെ പഴയ ചിത്രം പതിപ്പിച്ച പോസ്റ്റ്കാർഡുകളും ഉണ്ടെന്നതാണ് കൗതുകം. കൈകൊണ്ട് തുന്നിയ ബഞ്ചാര ശൈലിയിലുള്ള ബാഗുകൾ വാങ്ങാനെത്തുന്ന വിദേശികൾക്ക് മുന്നിൽ ആ പഴയ പോസ്റ്റ്കാർഡ് സുന്ദരി ഇന്നും അതേ കണ്ണുകളോടെ നിൽക്കുന്നു. നിങ്ങൾ ലെൻസ് വച്ചിട്ടുണ്ടോയെന്ന് അത്ഭുതത്തോടെ പലരും ചോദിക്കുമ്പോൾ അതെല്ലാം ജന്മനാ കിട്ടിയതാണെന്ന് പപ്പു ദേവി പുഞ്ചിരിയോടെ മറുപടി നൽകും.
പപ്പു ദേവിയുടെ മൂന്ന് പെൺമക്കളിൽ രണ്ടുപേർക്കും അമ്മയുടെ അതേ കണ്ണുകളാണ്. കടയിൽ വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ ഇവരും എത്താറുണ്ട്. മക്കളുടെ കണ്ണുകൾ കാണുമ്പോഴും സഞ്ചാരികൾക്ക് അമ്പരപ്പ് തന്നെ. യഥാർത്ഥത്തിൽ താൻ ബഞ്ചാര സമുദായത്തിൽപ്പെട്ട ആളല്ലെന്നും തന്റെ കണ്ണുകൾക്ക് ചേരുന്ന വസ്ത്രധാരണമായതിനാൽ അങ്ങനെ അണിയുന്നതാണെന്നും പപ്പു ദേവി വ്യക്തമാക്കുന്നു. സഫാരി ഡ്രൈവറായ ഭർത്താവിനും മക്കൾക്കുമൊപ്പം സാധാരണ ജീവിതം നയിക്കുമ്പോഴും, പുഷ്‌കർ മേളയുടെ ചരിത്രത്തിലെ ‘മിസ്റ്റിക് സുന്ദരി’യായി പപ്പു ദേവി ഇന്നും ശ്രദ്ധേയമാണ്.
Source link



