test del 2
ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് നെതന്യാഹു; ലക്ഷ്യം ഹിസ്ബുള്ളയുടെ നിരായുധീകരണം

ജെറുസലേം: ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ മുൻഗണന നൽകുന്നത്.നേരിട്ടുള്ള ചർച്ചകൾക്ക് ലബനൻ ആവർത്തിച്ച് താൽപ്പര്യം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ചർച്ചാ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി ലബനൻ പ്രധാനമന്ത്രി നവാഫ് സലാം പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ നീക്കം. പാകിസ്താനിൽ വരും ദിവസങ്ങളിൽ നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മാർച്ച് രണ്ട് മുതൽ ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ ലബനനിൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. മാർച്ചിൽ തുടങ്ങിയ സംഘർഷങ്ങളിൽ ഇതിനകം 1,500-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.
Source link


