രാജ്യത്ത് വീണ്ടും ലോക്‌ഡൗൺ വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്‌ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്, ലോക്‌ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് വീണ്ടും ലോക്‌ഡൗൺ നടപ്പിലാക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
രാജ്യത്ത് എനർജി ലോക്‌ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്‌താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോൾ ലോക്‌ഡൗൺ കാലത്ത് എന്നപോലെ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അധികൃതർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പറഞ്ഞതിനെയാണ് ലോക്‌ഡൗണിലേക്ക് പോകുന്നു എന്ന രീതിയിൽ പലരും വ്യാഖ്യാനിച്ചത്.
ഇതെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ കേന്ദ്ര പെട്രോളിയം മന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഒരു തരത്തിലും രാജ്യത്ത് ലോക്‌ഡൗൺ ഏർപ്പെടുത്താനുള്ള ആലോചന കേന്ദ്രസർക്കാരിനില്ല. പെട്രോളിന്റെയും ഡീസലിന്റെയും എൽപിജിയുടെയും ലഭ്യത കേന്ദ്രസർക്കാർ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സാഹചര്യമുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയോ മറ്റ് അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ ചെയ്യരുത്. നിലവിൽ അത്തരമൊരു സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Source link


