LATEST

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും,​ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട : സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പമാണ് മുഖ്യമന്ത്രി ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർ‌ശിച്ചത്. കോഴിക്കോട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓ‍ർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആലിന്റെ കുടുംബത്തിന്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ആരോഗ്യ വകുപ്പിന് കീഴിൽ ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.എസ് വൈ ബ്ലോക്കിൽ താത്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ് .

ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്ന് തിരുവല്ലയിലേക്ക് എം.സി റോഡുവഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ പള്ളം ബോർമ കവല ജംഗ്ഷഴ് സമീപം എതിർദിശയിൽ നിന്നു വന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.


Source link

Related Articles

Back to top button