രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

ഹുബ്ളി: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി വിജയം കരസ്‌ഥമാക്കി ജമ്മു കാശ്മീർ. അഞ്ചാം ദിനം മത്സരം സമനിലയിലായെങ്കിലും ആദ്യ ഇന്നിംഗ്‌സിൽ നേടിയ ലീഡിന്റെ കരുത്തിൽ കാശ്‌മീർ കന്നിക്കിരീടം ഉറപ്പിക്കുകയായിരുന്നു. എട്ട് തവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ നാട്ടിൽ വച്ച് പരാജയപ്പെടുത്തിയ ജമ്മു കാശ്‌മീർ നീണ്ട 67 വർഷത്തെ കാത്തിരിപ്പാണ് അവസാനിപ്പിക്കുന്നത്.
ആദ്യ ഇന്നിംഗ്‌സിൽ 584 റൺസ് നേടിയ കാശ്‌മീരിനോട് കർണാടകയുടെ മറുപടി ബാറ്റിംഗ് 293ന് അവസാനിച്ചിരുന്നു. അഞ്ചാം ദിനവും ബാറ്റിംഗ് തുടർന്ന ജമ്മു കാശ്‌മീർ നാല് വിക്കറ്റ് നഷ്‌ടത്തിൽ 342 റൺസ് നേടി. ഇതോടെ ഇരുടീമും സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു. സ്‌കോർ ജമ്മു കാശ്‌മീർ 584,342-4, കർണാടക 293. ജമ്മു കാശ്‌മീരിന്റെ ഓപ്പണർ ഖമ്‌റാൻ ഇക്‌ബാൽ പുറത്താകാതെ 160 റൺസും സഹിൽ ലോത്ര പുറത്താകാതെ 101 റൺസും രണ്ടാം ഇന്നിംഗ്‌സിൽ നേടി. ഇതോടെ ജമ്മു കാശ്‌മീർ ആദ്യ കിരീടം നേടിയെടുക്കുകയായിരുന്നു.
രഞ്ജി ചാമ്പ്യന്മാരായ ജമ്മു കാശ്‌മീരിന് അഞ്ച് കോടി രൂപയാണ് സമ്മാനത്തുക ലഭിക്കുക. റണ്ണേഴ്‌സ് അപ്പ് ആയ കർണാടകയ്‌ക്ക് മൂന്ന് കോടി രൂപ ലഭിക്കും. കാശ്‌മീരിലെ യുവതാരങ്ങൾക്ക് വിജയം വലിയ ആത്മവിശ്വാസം നൽകുമെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പറഞ്ഞു. ജമ്മു കാശ്‌മീർ വിജയം നേടുന്നത് കാണാൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും എത്തിയിരുന്നു.
Source link



