യൂത്ത് കോൺഗ്രസുകാരുടെ അറസ്റ്റ് ഡൽഹി പൊലീസിനെ തടഞ്ഞ് ഹിമാചൽ പൊലീസ്

ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം മടങ്ങുകയായിരുന്ന ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് സംഘത്തെ ഹിമാചൽ പ്രദേശ് പൊലീസ് തടഞ്ഞു. 20ൽപ്പരം വരുന്ന ഡൽഹി പൊലീസ് സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഷിംലയിലെ കോടതിയിൽ ഹാജരാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തങ്ങളുടെ അധികാരപരിധിയിൽ കയറി ഡൽഹി പൊലീസ് അറസ്റ്ര് ചെയ്‌തുവെന്ന നിലപാടിലാണ് ഹിമാചൽ പ്രദേശ് പൊലീസ്. ഒടുവിൽ പ്രവർത്തകരെ ഡൽഹിക്ക് കൊണ്ടുപോകാൻ ആവശ്യമായ ട്രാൻസിറ്ര് റിമാൻഡ് കോടതി അനുവദിച്ചു. പിന്നാലെ സംഘം ഡൽഹിക്ക് തിരിച്ചു. ഹിമാചലിലെ രോഹ്‌രുവിൽ നിന്നാണ് സൗരഭ്,സിദ്ധാർത്ഥ്, അർബാസ് എന്നിവരെ പിടികൂടിയത്. ഇതോടെ, കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരുടെ എണ്ണം 11 ആയി. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ഹിമാചൽ ഭവനിലും,ഹിമാചൽ സദനിലും ഡൽഹി പൊലീസ് റെയിഡ് നടത്തിയിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നടപടിയെ അപലപിച്ചു.
ഐക്യദാർഢ്യമർപ്പിച്ചവരെയും
കസ്റ്രഡിയിലെടുത്തു
സംഭവത്തിൽ നേരത്തെ അറസ്റ്റിലായ 5 പ്രവർത്തകരെ ഡൽഹി പട്യാല ഹൗസ് കോടതി ഇന്നലെ 4 ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷിബിന വി.കെ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അജാസ് അക്ബർ എന്നിവരെ കസ്റ്റഡിയിലെടുത്ത് നീക്കി.
വിമർശിച്ച്
നിർമ്മല സീതാരാമൻ
അടിയന്തരാവസ്ഥയെ കുറിച്ച് ഖേദിക്കുന്നതു പോലെ എ.ഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധത്തെ കുറിച്ചും കോൺഗ്രസിന് ഖേദിക്കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യം എക്കാലവും ഈ നാണംകെട്ട പരിപാടിയെ ഓർക്കുമെന്നും കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അപലപിച്ചു. അതേസമയം,പാർട്ടി ചുണക്കുട്ടികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി പ്രതികരിച്ചു.
Source link



