LATEST

‘മോദിയെ വിമർശിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അവകാശമില്ല’; മുസ്ലീം സ്ത്രീകളോട് അരിശം കാണിച്ച്   ബിജെപി മുൻ എംപി

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അവകാശമില്ലെന്ന് പറഞ്ഞ് മുസ്ലീം സ്ത്രീകളെ വിതരണ കേന്ദ്രത്തിൽ നിന്ന് മടക്കി അയച്ച് ബിജെപി മുൻ എംപി സുഖ്ബീർ സിംഗ് ജൗനാപുരി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി പുതപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. പുതപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ജൗനാപുരി പേര് ചോദിക്കുന്നു. മുസ്‌‌ലീം പേര് പറഞ്ഞതോടെ സഹായികളോട് ഇവർക്ക് പുതപ്പ് നൽകേണ്ടെന്ന് ഇയാൾ നിർദ്ദേശിക്കുകയായിരുന്നു. ‘മോദിയെ തെറിവിളിക്കുന്നവർക്ക് ഇത് വാങ്ങാൻ അവകാശമില്ല, നിങ്ങൾക്ക് വിഷമം തോന്നിയാലും എനിക്കൊന്നുമില്ല എന്ന് ഇയാൾ സ്ത്രീകളോട് പറയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


മണിക്കൂറുകളോളം കാത്തുനിന്ന സ്ത്രീകളെ ഒഴിഞ്ഞ കൈയോടെ മടക്കി അയച്ച ശേഷം ഇയാൾ മുങ്ങി. ചോദ്യം ചെയ്ത നാട്ടുകാരോട് തർക്കിക്കാനില്ലെന്ന് പറഞ്ഞാണ് ഇയാൾ സ്ഥലം വിട്ടത്. തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് വിതരണം നടത്തുന്നതെന്നും സർക്കാർ ഫണ്ട് ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നുമാണ് ജൗനാപുരിയയുടെ വിശദീകരണം. സംഭവം അങ്ങേയറ്റം പരിതാപകരമാണെന്ന് നിലവിലെ എംപി ഹരീഷ് ചന്ദ്ര മീണ പറഞ്ഞു.

മതത്തിന്റെ പേരിൽ പാവപ്പെട്ട സ്ത്രീകളെ വേർതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. പ്രധാനമന്ത്രിയാണോ തനിക്ക് വോട്ട് ചെയ്യാത്തവരെ സഹായിക്കരുതെന്ന് ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയതെന്ന് കോൺഗ്രസ് എംപി ഹരീഷ് ചന്ദ്ര എക്സിൽ കുറിച്ചു. ഭരണഘടനയെ അപമാനിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. മുൻ എംപിയുടേത് വളരെ തരംതാണ നടപടിയാണെന്നും പ്രതിഷേധിച്ച നാട്ടുകാർ ഇയാളുടെ മുഖത്തേക്ക് ആ പുതപ്പ് വലിച്ചെറിയുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രീനേത് പ്രതികരിച്ചു.


Source link

Related Articles

Back to top button