അഹമ്മദാബാദ് വിമാനദുരന്തം; ലണ്ടനിലേക്കയച്ച മൃതദേഹം കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് വിഷബാധയേറ്റു

ലണ്ടൻ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറിയിലെ ജീവനക്കാർക്ക് അപകടകരമായ രീതിയിൽ വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്കയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി ചേർത്ത ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഫോർമാലിൻ അളവ് ഉയർന്നാൽ അത് വിഷലിപ്തമാവുകയും ഗുരുതര ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മൃതദേഹങ്ങളിൽ കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിദഗ്ദ്ധാഭിപ്രായം തേടി ശ്വസനോപകരണങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മോർച്ചറിയിൽ ഏർപ്പെടുത്തുകയും ചെയ്തു.
വിദേശത്ത് നിന്ന് മൃതദേഹം കേടുകൂടാതെ എത്തിക്കാൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബോയിംഗ് 787 വിമാനം തകർന്നുവീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പെട്ടത്.
TAGS: NEWS 360, WORLD, WORLD NEWS, AHMEDABAD AIRCRASH, DEADBODIES, TOXIC CHEMICAL, LONDON
Source link

