മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുകയായിരുന്നു. വി പി സിംഗ് മന്ത്രിസഭയിലെ ഉപരിതല ഗതാഗത മന്ത്രിയായിരുന്നു. ആറ് തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
1936 സെപ്തംബർ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ജനനം. ചെന്നൈ ക്രിസ്ത്യൻ കോളേജ്, പ്രസിഡൻസി കോളേജ്, ഗവൺമെന്റ് ലോ കോളേജ്, മദ്രാസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1960ൽ കോൺഗ്രസിൽ ചേർന്നു. 1962 മുതൽ എഐസിസി അംഗമായി. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിച്ച് ജയിച്ചു. പിന്നീട് 1977, 1980, 1984,1989, 1991 എന്നീ വർഷങ്ങളിലും വടകരയിൽ നിന്നുജയിച്ച് ലോക്സഭയിലെത്തി. 1989-90 കാലത്ത് വി പി സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
വി കെ കൃഷ്ണമേനോനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിലൊരാളായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടാവുകയും കോൺഗ്രസ് (യു)വിലേയ്ക്ക് മാറുകയും ചെയ്തു. പിന്നീട് കോൺഗ്രസ് (എസ്)ലും എത്തി. 1995ൽ വീണ്ടും കോൺഗ്രസിലേയ്ക്ക് മടങ്ങി. നാളെ രാവിലെ ഒൻപത് മണിക്കാണ് സംസ്കാരം.
Source link



