മാലിന്യം തള്ളിയാൽ ഇനി കുടുങ്ങും, സി-ഡിറ്റും കെ-ഫോണും ഒന്നിക്കുന്നു; പൊതുവിടങ്ങളിൽ ‘ഡിജിറ്റൽ’ നിരീക്ഷണം

തിരുവനന്തപുരം: റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഹൈടെക് സംവിധാനവുമായി സംസ്ഥാന സർക്കാർ. സി-ഡിറ്റും (സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി) കെ-ഫോണും കൈകോർക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് തലവേദനയായിരുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക. സ്ഥിരമായി മാലിന്യം തള്ളുന്ന ഹോട്ട്സ്‌പോട്ടുകളിൽ സി-ഡിറ്റ് അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ കൈമാറുന്നതിനായി കെ-ഫോൺ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ലഭ്യമാക്കും.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വടക്കാഞ്ചേരി, പന്നിയന്നൂർ, പട്ടണക്കാട് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇവിടെ നിന്നും ലഭിക്കുന്ന ഫലങ്ങൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മാത്രം ഇടപെടൽ കൊണ്ട് മാലിന്യനിക്ഷേപം തടയാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ പൊലീസിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങളിലൂടെ കുറ്റക്കാരെ വേഗത്തിൽ കണ്ടെത്താനും കർശനമായ നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. ഇതിലെ പ്രധാന സവിശേഷത ക്യാമറകൾക്ക് ആവശ്യമായ ഇന്റർനെറ്റ് കെഫോൺ സൗജന്യമായി നൽകുന്നുവെന്നതാണ്. തത്സമയ നിരീക്ഷണത്തിലൂടെ മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ ഉടനടി അധികൃതർക്ക് ലഭ്യമാകും.
Source link


