മദ്ധ്യപ്രദേശിൽ വീണ്ടും മലിനജല ദുരന്തം; ഒൻപതുപേർ ആശുപത്രിയിൽ, 22 ആളുകൾ അസുഖബാധിതരെന്ന് റിപ്പോർട്ട്

ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച 22 പേർ അസുഖബാധിതരായെന്ന് വിവരം. മദ്ധ്യപ്രദേശിലെ ഭഗീരഥപുരയിൽ മലിനജലം കുടിച്ച് 23 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു പിന്നാലെയാണ് പുതിയ സംഭവം. മൊഹോ പ്രദേശത്തുനിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 22 പേർ മലിനജലം കുടിച്ച് അസുഖബാധിതരായെന്നാണ് പരാതി. ഇവരിൽ ഒൻപതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവർ വീട്ടിൽ തന്നെ ചികിത്സയിലാണ്.
സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗബാധിതരുടെ എണ്ണം 25 കവിയാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ പ്രദേശങ്ങളിൽ നിന്ന് നിരന്തരം പരാതി വരാൻ തുടങ്ങിയതോടെ ഇന്നലെ രാത്രി വൈകിയാണ് ഭരണകൂടം കൂടുതൽ നടപടി സ്വീകരിക്കാൻ ആരംഭിച്ചത്. രോഗികളെ കാണാനും കൂടുതൽ സാഹചര്യം മനസിലാക്കാനും ജില്ലാ കളക്ടർ ശിവം വർമ്മ ആശുപത്രികൾ സന്ദർശിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ ആരോഗ്യ സംഘങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അടിയന്തര വൈദ്യസഹായങ്ങളും നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ മുതൽ പ്രാദേശിക ഭരണകൂടം ബാധിത പ്രദേശങ്ങളിൽ ഒരു സർവേ ആരംഭിച്ചു. പുതിയ കേസുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനും രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് രോഗികളെ തരംതിരിക്കുന്നതിനും ഉചിതമായ ചികിത്സ ഒരുക്കുന്നതിനുമാണിത്. ഈ മാസം ആദ്യം മുതക്കേ പ്രദേശത്ത് മലിനജലം കുടിച്ച് നിരവധിയാളുകൾ മരിക്കുകയും പലരും രോഗ ബാധിതരാകുകയുമായിരുന്നുവെന്നാണ് വിവരം.
ഔദ്യോഗിക കണക്കുകൾ പ്രകാരം 15 പേർ മരിച്ചെന്നാണ്. എന്നാൽ 25 പേർ ഛർദ്ദിയും വയറിളക്കവും മൂലം മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. കുടിവെള്ള മലിനീകരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിനും ഉത്തരവാദിത്തം കണ്ടെത്തുന്നതിനും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരിക്കുകയാണ്. ഈ പ്രശ്നം മദ്ധ്യപ്രദേശ് ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഉന്നതതല സമിതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും പ്രതിസന്ധിക്ക് ഉത്തരവാദികളായ മുതിർന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് ഹൈക്കോടതിയിലെത്തിയ ഹർജികളിൽ പറയുന്നത്.
Source link