മകളെ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി പിതാവ്; മോണാലിസയെ കേരളത്തിൽ നിന്ന് കൊണ്ടുവരുമെന്ന് ഹിന്ദു ജാഗരൺ മഞ്ച്

ഭോപ്പാൽ: മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറൽ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്ലെ. മോണാലിസയും കാമുകൻ മുഹമ്മദ് ഫർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചിരിക്കുകയാണ്. മദ്ധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയാണ് മോണാലിസ.പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഫർമാനോടൊപ്പം മോണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തുകയായിരുന്നു. പ്രശ്നം മനസിലാക്കിയ പൊലീസ് പിതാവ് ജയ് സിംഗ് ഭോസ്ലെയെയും സിനിമാസംഘത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തങ്ങളുടെ ഗ്രാമത്തിലെ രീതി അനുസരിച്ച് പെൺകുട്ടിയെ മറ്റൊരു സമുദായത്തിലോ ഗ്രാമത്തിലോ വിവാഹം കഴിപ്പിച്ച് അയയ്ക്കാറില്ലെന്ന് ജയ് സിങ് ഭോസ്ലെ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങിയത്. വിവാഹച്ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ. എ. റഹിം എം.പി തുടങ്ങിയവരും പങ്കെടുത്തിരുന്നു.തങ്ങളുടെ വിവാഹത്തിന് പിന്നാലെ ഉയർന്ന ലൗ ജിഹാദ് ആരാേപണം നിഷേധിച്ച് മൊണാലിസയും ഭർത്താവ് ഫർമാനും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്നും തങ്ങൾ സ്വന്തം വിശ്വാസങ്ങളിൽ തന്നെ ഉറച്ചുനിൽക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്. അതേസമയം, മോണാലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ.
Source link



