LATEST

ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കി താലിബാൻ; എല്ലൊടിഞ്ഞാൽ മാത്രം കുറ്റം

കാബൂൾ: ഭാര്യയെയും കുട്ടികളെയും മർദ്ദിക്കാൻ ഭർത്താവിന് അധികാരം നൽകുന്ന നിയമം പാസാക്കി അഫ്‌ഗാനിലെ താലിബാൻ സർക്കാർ. എല്ലുകൾ പൊട്ടുകയോ മുറിവുണ്ടാകുകയോ ചെയ്യാത്തിടത്തോളം മർദ്ദനം നിയമവിധേയമാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. അഫ്‌ഗാനിലെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ നിയമത്തിൽ ഒപ്പുവച്ചു.

കുറ്റം ചെയ്യുന്നയാൾ സ്വതന്ത്രനാണോ, അടിമയാണോ എന്നതിനനുസരിച്ചായിരിക്കും ശിക്ഷ നിർണയിക്കുകയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ബലപ്രയോഗത്തിലൂടെ ഭാര്യയെ മർദ്ദിക്കുകയും പ്രത്യക്ഷത്തിൽ ഒടിവുകളോ മുറിവുകളോ ഉണ്ടാക്കുകയോ ചെയ്യുകയാണെങ്കിൽ ഭർത്താവിന് 15 ദിവസത്തെ തടവുശിക്ഷയായിരിക്കും ലഭിക്കുക. എന്നാൽ ശാരീരികോപദ്രവും കോടതിയിൽ തെളിയിച്ചാൽ മാത്രമായിരിക്കും ഈ ശിക്ഷ ലഭിക്കുക. ശരീരം മുഴുവൻ മറച്ചുകൊണ്ടുതന്നെ സ്ത്രീ മുറിവുകൾ ജഡ്‌ജിയെ കാട്ടുകയും വേണം. സ്ത്രീയുടെ ഭർത്താവ് അല്ലെങ്കിൽ രക്ഷകർത്താവ് കോടതിയിൽ അവരെ അനുഗമിക്കുകയും വേണം.അതേസമയം, ഭ‌ർത്താവിന്റെ അനുമതിയില്ലാതെ സ്വന്തം ബന്ധുക്കളെ സന്ദർശിക്കുകയാണെങ്കിൽ വിവാഹിതയായ സ്ത്രീക്ക് മൂന്നുമാസം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

90 പേജുള്ള പുതിയ ക്രിമിനൽ നടപടിക്രമ നിയമത്തിൽ (പീനൽ കോഡ്) 2009ൽ മുൻ ഭരണകൂടം അവതരിപ്പിച്ച സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നിയമം നിർത്തലാക്കിയിരിക്കുന്നു. പുതിയ നിയമത്തിൽ പൗരന്മാരെ നാല് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിക്കുകയും അടിമത്തത്തെ നിയമവിധേയമാക്കുകയും ചെയ്യുന്നു.

മതപണ്ഡിതന്മാർ, ഉന്നതർ, മദ്ധ്യവർഗം, താഴ്‌ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വിഭാഗമായ മതപണ്ഡിതന്മർ കുറ്റം ചെയ്‌താൽ അവർക്ക് വെറും ഉപദേശം നൽകി വിട്ടയക്കാനാണ് നിർദേശം. അതേസമയം, താഴ്‌ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് തടവുശിക്ഷയും ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും.

TAGS: NEWS 360, WORLD, WORLD NEWS, TALIBAN, AFGHANISTAN, PENAL CODE, DOMESTIC VIOLENCE


Source link

Related Articles

Back to top button