ബംഗളൂരു സ്‌ഫോടനക്കേസ്: 4 മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസിൽ നാലു മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇനി സമയം നീട്ടിനൽകില്ലെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2025 സെപ്‌തംബറിൽ നാലുമാസം സമയം അനുവദിച്ചിരുന്നു. വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ ബെംഗളൂരുവിലെ വിചാരണക്കോടതി ജഡ്‌ജി ഒന്നരവർഷം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. നാലുമാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ജയിലിലുള്ള പ്രതികൾക്ക് ജാമ്യാപേക്ഷ നൽകാൻ അനുമതി നൽകി. പി.ഡി.പി. നേതാവ് അബ്‌ദുൾ നാസർ മഅദ്നി അടക്കമാണ് കേസിലെ പ്രതിപട്ടികയിലുള്ളത്. 16 വർഷത്തിലേറെയായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കേസിലെ മറ്റൊരു പ്രതി താജുദ്ദിൻ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം. 2008 ജൂലായിലാണ് ബെംഗളൂരുവിൽ സ്‌ഫോടനപരമ്പരയുണ്ടായത്. ഒരാൾ മരിക്കുകയും, 20ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Source link



