LATEST

പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു; ദമ്പതികൾക്ക് വധശിക്ഷ

ലക്‌‌നൗ: ഉത്തർപ്രദേശിലെ ചിത്രകൂടിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഡാർക്ക് വെബ്ബിലൂടെ വിൽക്കുകയും ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ചിത്രകൂട് സ്വദേശിയായ ഇറിഗേഷൻ വകുപ്പ് ജൂനിയർ എഞ്ചിനീയർ രാം ഭവൻ,​ ഭാര്യ ദു‌‌ർഗാദേവി എന്നിവർക്കാണ് ബന്ദയിലെ സ്പെഷ്യൽ പോക്‌‌സോ കോടതി വധശിക്ഷ വിധിച്ചത്.

ആറ് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അഞ്ച് മുതൽ പതിനാറ് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ഡാർക്ക് വെബ്ബിലൂടെ വിറ്റത്. വധശിക്ഷയ്ക്ക് പുറമെ ഇരകളുടെ കുടുംബങ്ങൾക്ക് കോടതി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് കോടതി ഉത്തരവിട്ടത്.

അയൽപക്കത്തെയും പരിചയക്കാരുടെയടക്കം 33ഓളം കുട്ടികളെയാണ് ഇവർ കെണിയിൽപ്പെടുത്തിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഡാർക്ക് വെബ് വഴി വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തി വൻതുകകൾ സമ്പാദിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്.

2020 ഒക്ടോബറിലാണ് സിബിഐ സംഘം ദമ്പതികളെ അറസ്റ്റുചെയ്തത്. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊലീസിന് നി‌ർണായക വിവരങ്ങൾ ലഭിക്കുന്നത്. എട്ട് ലക്ഷം രൂപ,​ 12 മൊബൈൽ ഫോണുകൾ,​ രണ്ട് ലാപ്ടോപ്പുകൾ,​ ഹാർഡ്‌‌ ഡിസ്‌ക്,​ ആറ് പെൻഡ്രൈവുകൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. ഇവയിൽ നിന്ന് വൻതോതിലുള്ള അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഫോറൻസിക്‌‌ പരിശോധനയിൽ കണ്ടെടുത്തു.

ഐപിസി, പോക്‌സോ നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നാല് വയസ് മുതൽ 22 വയസ് വരെയുള്ളവരുടെ മൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ദുർഗാവതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി. ഡൽഹി സ്വദേശിയായ ഒരാളെയും കേസിൽ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button