പ്രളയക്കെടുതി; ശ്രീലങ്കയിൽ കുടുങ്ങിയ 270 മലയാളികളെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവന്തപുരം: ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെത്തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ 270 മലയാളികളെ തിരുവനന്തപുരത്തെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയിൽ നിന്ന് ഇവരെ തിരുവനന്തപുരത്ത് എത്തിച്ചത്. നോർക്ക റൂട്സ് പ്രതിനിധികൾ വിമാനത്താവളത്തിൽ നിന്നും ഇവരെ സ്വീകരിച്ച് വേണ്ട സഹായങ്ങൾ ഒരുക്കി. യാത്രക്കാർക്ക് വീടുകളിലേക്ക് മടങ്ങിപോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി. 80 പേരടങ്ങുന്ന മറ്റൊരു സംഘം രാത്രി 12.45നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തും.
പെട്ടെന്നുണ്ടായ പ്രളയത്തിൽ നിരവധി ഇന്ത്യൻ പൗരന്മാർ ശ്രീലങ്കയിൽ കുടുങ്ങിയിട്ടുണ്ട്. ഇവർക്കു വേണ്ട സഹായങ്ങൾ നൽകുന്നതിനായി കൊളംബോ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടിയന്തര ഹെൽപ് ലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് +94 773727832 ( വാട്‌സാപിലും ലഭ്യമാണ്) എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും 120 പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യയും പ്രളയം മൂലമുള്ള നാശനഷ്ടങ്ങളും ഉയരുകയാണ്. 130 ഓളം പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തെ ശക്തമാക്കുന്നതിനും ധനസഹായ വിതരണം ഏകോപിപ്പിക്കാനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
Source link
