പ്രതികൾക്ക് പൊലീസ് രേഖകളിലെ വിവരങ്ങൾ ചോർത്തി നൽകി; എസ്ഐക്ക് സസ്‌പെൻഷൻ

പത്തനംത്തിട്ട: പൊലീസ് രേഖകളിലെ സ്വകാര്യ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയതിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയായ എസ്ഐക്ക് സസ്‌പെൻഷൻ. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ എസ്ഐ ബിനുകുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
കാപ്പ കേസ് പ്രതിക്ക് ഉൾപ്പെടെ ഉദ്യാഗസ്ഥൻ വിവരം ചോർത്തി നൽകിയതായാണ് വിവരം. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഡിഐജി അജിതാ ബീഗമാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തത്.
സാധാരണയായി പ്രതികളെ കോടതിയിൽ ഹാജരാക്കുന്നസമയത്താണ് റിമാൻഡ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്. രണ്ട് റിമാൻഡ് റിപ്പോർട്ടുകളാണ് സമർപ്പിക്കുന്നത്. കോടതി നടപടികൾക്ക് ശേഷമാകും ഇത് പ്രതിഭാഗം വക്കീലിന് കൈമാറുന്നത്. എന്നാൽ ബാറിൽ അടിപിടിയുണ്ടാക്കിയ കേസിൽ ബംഗളൂരുവിൽ നിന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ ഇവരുടെ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാതായെന്നാണ് വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിഭാഗം വക്കീലിന് റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് നേരത്തെ തന്നെ എസ്ഐ ബിനുകുമാർ കൈമാറിയതായി കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബിനുകുമാറിനെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവരങ്ങൾ ചോർത്തി നൽകുന്നതിനായി ബിനുകുമാർ പ്രതികളുടെ അഭിഭാഷകന്റെ കൈയിൽ നിന്നും പണം വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വിശദമായ അന്വേഷണം നടത്താൻ കോന്നി ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. അന്വേഷണത്തിന് ശേഷമാകും തുടർ നടപടി.
Source link



