‘പ്രകടനത്തിനൊപ്പം നിൽക്കുമ്പോൾ ഏറ്റുവിളിച്ചുപോകും’; അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിയിൽ പ്രതികരണം

കൊല്ലം: പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് ചിന്ത ജെറോം. വൈകാരികമായ പ്രതിഷേധ പ്രകടനമാണ് നടന്നതെന്നും മുദ്രാവാക്യം ഏറ്റുവിളിച്ച് പോയതാണെന്നുമാണ് ചിന്ത ജെറോമിന്റെ പ്രതികരണം. ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്യുവിന്റെ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു ചിന്ത ജെറോം അസഭ്യമായ രീതിയിൽ മുദ്രാവാക്യം വിളിച്ചത്. ഇതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം അടക്കം രംഗത്തെത്തിയിരുന്നു.
‘വലിയ വൈകാരികമായ പ്രതിഷേധ പ്രകടനമാണ് നടന്നത്. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവിനുനേരെ കൊലപാതകശ്രമം കേരളത്തിൽ നടത്തുമ്പോൾ അത് വലിയ രീതിയിലുള്ള വൈകാരിക പ്രകടനമായി മാറും. പ്രകടനത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. അതിൽ വൈകാരികമായ മുദ്രാവാക്യങ്ങളുണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നിൽക്കുമ്പോൾ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുപോകും.
സിപിഎമ്മിന്റേത് സ്ത്രീകൾക്കൊപ്പവും അരികുവത്കരിക്കപ്പെട്ടവർക്കൊപ്പവും നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ്. ഞാൻ എല്ലാ ഘട്ടത്തിലും സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആളാണ്. അത് പ്രതികരണങ്ങളിലും വാക്കിലും ഉണ്ടാകണം എന്നാഗ്രഹിക്കുന്നയാളാണ്. ജീവിതത്തിലൊരിക്കലും അങ്ങനെയൊരു ആരോപണം കേൾക്കണമെന്നാഗ്രഹിക്കുന്നയാളല്ല ഞാൻ. ഞങ്ങളാരും അങ്ങനെ ചെയ്യുന്നവരും അല്ല. പ്രചാരണങ്ങൾ നടത്തുന്നവർ വസ്തുതകൾ മനസിലാക്കണം. മുദ്രാവാക്യം വിളി തിരുത്താനും അത് ഏറ്റുവിളിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്’- ചിന്ത ജെറോം വ്യക്തമാക്കി.
Source link


