പൊലീസിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളംകേസുകളിൽ പ്രതിയായ രാഹുൽ ചക്രപാണി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടക്കുകയായിരുന്നു. മറ്റു ചില നിക്ഷേപ തട്ടിപ്പുപരാതികളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ഇയാളെ അന്വേഷിക്കുകയായിരുന്ന ആലക്കോട് പൊലീസിന് ഇയാൾ നാട്ടിലുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ എ.എസ്.ഐമാരായ നടുവിൽ സ്വദേശി കെ. മുനീർ, പെരുമ്പടവ് സ്വദേശി കെ.സി പ്രിൻസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പൊലീസിനെ കണ്ടപ്പോൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാഹുലിനെ എ.എസ്.ഐ മുനീർ തടഞ്ഞു നിർത്തിയപ്പോൾ ഇറങ്ങി ഓടിയ ഇയാളെ പിടികൂടാൻ പിന്നാലെ ഓടിയ രണ്ടു പൊലീസുക്കാർക്കും നേരെ സഹോദരീ ഭർത്താവായ സതീശൻ ഇന്നോവ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഇതിനിടയിലും രാഹുലിനെ പിന്തുടർന്നു പിടികൂടിയ മുനീറിന്റെ കൈക്ക് കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു. പൊലീസുകാരും പ്രതികളുമായി മൽപിടുത്തം നടക്കുകയും ആലക്കോട് നിന്നും കൂടുതൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമത്തിനുപയോഗിച്ച കെ.എൽ13 എക്യു 5151 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സ തേടി. രാഹുലിന്റെ സഹോദരി സിന്ധുവിന്റെ ഭർത്താവാണ് സതീശൻ. രണ്ടു പേർക്കുമെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
Source link



