LATEST

പൊതുമേഖല ബാങ്കുകളുടെ എണ്ണം നാലായി കുറയും; ലയനത്തിന് തയ്യാറെടുക്കുന്നത് 12 ബാങ്കുകള്‍


വമ്പന്‍ ലയന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലായി ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക് എന്നിവയിലേക്ക് 2027നുള്ളില്‍ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ആഗോള തലത്തില്‍ മത്സരിക്കാവുന്ന തരത്തില്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയെ വളര്‍ത്താനാണ് ശ്രമം. നിലവില്‍ 12 പൊതുമേഖല ബാങ്കുകളാണ് ഇന്ത്യയിലുള്ളത്.

തുടക്കത്തില്‍ ചെറിയ ബാങ്കുകളെ കരുത്തുള്ള ബാങ്കുകളില്‍ ലയിപ്പിക്കും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുയോജ്യമായാണ് ബാങ്കുകളുടെ ലയനത്തിന് ധനമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.

ഇതനുസരിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കും. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ ലയനത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല.

യൂണിയന്‍ ബാങ്കിനെ കനറയില്‍ ലയിപ്പിക്കും

യൂണിയന്‍ ബാങ്കിനെ കനറാ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ ബാങ്കിനെയും യൂക്കോ ബാങ്കിനെയും കൂടി ഇതിലേക്ക് ചേര്‍ക്കും. ഇതോടെ രാജ്യത്തെ വലിയ ബാങ്കുകളില്‍ ഒന്നായി മാറാന്‍ കനറാ ബാങ്കിന് കഴിയും.

ബാങ്ക് ഒഫ് മഹാരാഷ്ട്ര ഓഹരികള്‍ വില്‍ക്കുന്നു

പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്രയിലെ കേന്ദ്ര സര്‍ക്കാരിന്റെ ആറ് ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഓഹരി ഒന്നിന് 54 രൂപ നിശ്ചയിച്ചാണ് വില്‍പ്പന. സെപ്തംബര്‍ 30ന് ബാങ്ക് ഒഫ് മഹാരാഷ്ട്രയില്‍ കേന്ദ്ര സര്‍ക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. റിസര്‍വ് ബാങ്കിന്റെ നിബന്ധനകളനുസരിച്ച് ബാങ്കുകളിലെ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത് 75 ശതമാനം വേണം.


Source link

Related Articles

Leave a Reply

Back to top button