പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായത് മുൻ പ്രിൻസിപ്പൽ കൂടിയായ മോട്ടിവേഷൻ സ്പീക്കർ, മാസ്റ്റർ ട്രെയിനർക്കെതിരെ നേരത്തേയും പരാതികൾ

കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ കെ.സി. ഷാജു (59) അറസ്റ്റിൽ. മാസ്റ്റർ ട്രെയിനർ എന്നറിയപ്പെട്ടിരുന്ന മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ ഷാജുവിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റുചെയ്തത്. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനൽ വീഡിയോകൾ ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി നിരവധി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു.സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കിൽ ട്രെയിനർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.
പീഡനത്തിനിരയാക്കിയെന്ന പതിനാറുകാരിയുടെ പരാതിയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടനും അടുത്തിടെ അറസ്റ്റിലായിരുന്നു. കാഞ്ഞങ്ങാട്, നിലമ്പൂർ എന്നിവിടങ്ങളിൽ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഫിലിപ്പ് മമ്പാടൻ. നിരവധി വീഡിയോകളാണ് ഇയാൾ പങ്കുവച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇയാൾ ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു.
Source link



