LATEST

പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ? മൊബൈൽ ഫോൺ അൽപ്പനേരം സ്വിച്ച് ഓൺ ആയി

പാലക്കാട്: യുവതി ബലാത്സം​ഗ പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. ഇന്നലെ രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചുവെന്നാണ് വിവരം. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യുകയായിരുന്നു.

പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒ‍ൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയും ചെയ്‌തു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്.


Source link

Related Articles

Leave a Reply

Back to top button