പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട; കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

കൊച്ചി: ബിനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്യു നേതാവ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി ഇടപാട് നടന്നുവെന്നായിരുന്നു കെഎസ്യു നേതാവിന്റെ പരാതി. അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് ദിവ്യയെ അടുത്തിടെ ഒഴിവാക്കിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ അസോസിയേഷൻ സ്ഥാനത്തുനിന്ന് മാറ്റിയത്.
Source link



