പി കെ ശശിക്ക് തുടക്കത്തിലേ തിരിച്ചടി, വിമതന്മാർ ഒന്നൊന്നായി സിപിഎമ്മിലേക്ക് മടങ്ങിപ്പോകുന്നു

പാലക്കാട്: സി പി എമ്മിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രഖ്യാപിച്ച് വിമത നീക്കവുമായി മുന്നോട്ടുവന്ന മുൻ എം എൽ എ പി കെ ശശിക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി. രണ്ട് പ്രമുഖ വിമത നേതാക്കൾ സി പി എമ്മിലേക്ക് മടങ്ങിയെത്തി. വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇനിയും കൂടുതൽ വിമതന്മാർ പാർട്ടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പത്താം വാർഡ് അംഗം എൻ വിജയാനന്ദ്, പെരുമ്പാറുളള പാൽ സൊസൈറ്റി ഡയറക്ടർ എസ് കാർത്തിക് എന്നിവരാണ് സി പി എമ്മിലേക്ക് തിരിച്ചെത്തിയ വിമത നേതാക്കൾ.യു ഡി എഫുമായി സഹകരിക്കാനുള്ള തീരുമാനത്തോട് വിയോജിച്ചാണ് തങ്ങൾ തിരിച്ചെത്തിയതെന്നാണ് വിജയാനന്ദ് പറയുന്നത്. ലോക്കൽ സെക്രട്ടറി ആക്കില്ലെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമത ചേരിയിലെത്തിച്ചത്. എന്നാൽ പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.വിമത കൺവെൻഷനിൽ പങ്കെടുത്തതിനെത്തുടർന്ന് ഇന്നലെയാണ് പി കെ ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുമായി കുറച്ചുനാളുകളായി ഇടഞ്ഞുനിൽക്കുകയായിരുന്ന ശശി അടുത്തിടെ കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഒറ്റപ്പാലത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും യു ഡി എഫ് തുടക്കത്തിലേ ഇതിനെ എതിർത്തോടെ ആ അദ്യായം അടഞ്ഞു. വിമതനായി മത്സരിക്കാനുള്ള പിന്തുണതേടി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു.
Source link



