പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക വേണ്ട: നരേന്ദ്രമോദി

കൊച്ചി: സംഘർഷബാധിത മേഖലയായ പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സർവസജ്ജമായി രാജ്യം കൂടെയുണ്ടാകും. ഇറാഖിൽ അകപ്പെട്ട നഴ്‌സുമാരെയും യെമനിൽ തീവ്രവാദികളുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിനെയും താലിബാൻകാരുടെ തടവിലായിരുന്ന ഫാ. അലക്‌സിസ് പ്രേംകുമാറിനെയും മോചിപ്പിച്ചിട്ടുണ്ട്. ഗൾഫിലെ നമ്മുടെ സുഹൃത്തുക്കളായ ഭരണാധികാരികൾ എല്ലാ സഹായത്തിനുമുണ്ട്. ഭക്ഷണ, താമസ, നിയമ, ചികിത്സാ സഹായങ്ങൾ ഉറപ്പാക്കും. ഈ വിഷമസന്ധിയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രസർക്കാരിനെ അപമാനിക്കാനും തനിക്കെതിരെ റീലുണ്ടാക്കാനുമാണ് താത്പര്യം. അവർക്ക് പ്രവാസികളുടെ കാര്യത്തിൽ ആശങ്കയില്ല.
ആത്മനിർഭർ ഭാരതിലൂടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് ലോകത്തെ നാം ഇതു ബോദ്ധ്യപ്പെടുത്തി. യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും ഇതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നു.
ഊർജരംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിയത്. സോളാർരംഗത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മുന്നേറുകയാണ്. സൗരോർജശേഷി പലമടങ്ങ് വർദ്ധിച്ചു. ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വലിയതോതിൽ നിരത്തിലിറങ്ങി. റെയിൽവേയുടെ 100 ശതമാനം ലൈനുകളും വൈദ്യുതീകരിച്ചു. രാജ്യത്തിന്റെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനാണ് കോൺഗ്രസിനും ഇടതുപാർട്ടികൾക്കും താത്പര്യം. വർഗീയത വളർത്താനും വികസനം തടയാനും വ്യവസായങ്ങളെ തകർക്കാനുമുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും നരേന്ദ്രമോദി പറഞ്ഞു.
Source link


