നേതാക്കളുടെ മേൽ ‘പവർ’ ഇല്ലാത്ത ഹൈക്കമാൻഡ്, സുധാകരന് മുന്നിൽ മുട്ടുമടക്കി? അടുത്ത ‘തലവേദന’ കോന്നി

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ചർച്ച… കണ്ണൂരിൽ ആര് മത്സരിക്കും..? സീറ്റ് തനിക്ക് നൽകണമെന്ന് കെ സുധാകരൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്!. എന്നാൽ ഹൈക്കമാൻഡിന്റെ ഈ തീരുമാനത്തിന് ‘പുല്ലുവില’ കൽപ്പിച്ച് കെ സുധാകരൻ നടത്തിയ നീക്കം വിജയം കണ്ടു. സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിയിൽ വെറും നോക്കുകുത്തിയായി മാറിയ ഹൈക്കമാൻഡ് സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ നേതാക്കൾക്ക് മേൽ ഹൈക്കമാൻഡിന് എന്ത് പവറാണുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.നേതാക്കളുടെ ഭീഷണിയിൽ ഹൈക്കമാൻഡ് വഴങ്ങുന്നത് ഇത് ആദ്യമായല്ല. എന്നാൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വീണ്ടും തുടർഭരണം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ എൽഡിഎഫിനെ നേരിടുന്ന നിർണായക തിരഞ്ഞെടുപ്പാണിത്. തുടക്കത്തിലെ ഐക്യമില്ലായ്മ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വലിയ തോതിൽ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക ചില നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്.കെ സുധാകരന് സീറ്റ് നൽകിയതോടെ കോന്നിയിൽ തനിക്ക് മത്സരിക്കണമെന്ന ആവശ്യം അടൂർ പ്രകാശും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ ‘തലവേദന’ പാർട്ടി എങ്ങനെ പരിഹരിക്കുമെന്ന് കണ്ടറിയണം. അവസാന നിമിഷം മുതിർന്ന നേതാക്കളായ എകെ ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണ് കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കിയത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.
Source link

