നിഘണ്ടുവിനോട് മുഖം തിരിച്ച് കേരള സർവകലാശാല

തിരുവനന്തപുരം: മലയാളത്തിൽ ആദ്യമായി തയ്യാറാക്കി, 3വർഷം മുൻപ് പ്രകാശനം ചെയ്ത തമിഴ് മലയാളം നിഘണ്ടു അച്ചടി നിറുത്തിവച്ച് കേരള സർവകലാശാല. 11 ലക്ഷം രൂപ മുടക്കിയാണ് 1600 പേജും 40,000 പദങ്ങളുമുള്ള തമിഴ്- മലയാളം നിഘണ്ടു തയ്യാറാക്കിയത്. തമിഴ് ഭാഷാ വിഭാഗം പ്രൊഫസർ ഡോ: ടി വിജയലക്ഷ്മിയാണ് എട്ടു വർഷം കൊണ്ട് ഇത് പൂർത്തിയാക്കിയത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ക്ലാസിക്കൽ തമിഴ് ഇൻസ്റ്റിറ്റ്യൂട്ട് കേരള സർവകലാശാലയുമായി ചേർന്ന് നിഘണ്ടുവിന്റെ അച്ചടിയും വിതരണവും ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ചിരുന്നു. അതിന് അനുമതി നൽകിയില്ല. മലയാളികൾക്ക് അനായാസേന തമിഴ് ഭാഷ പഠിക്കാൻ സഹായിക്കുന്നതാണ് നിഘണ്ടു. ഓൺ ലൈൻ എഡിഷൻ കൂടി തയ്യാറാക്കാനുള്ള നിർദ്ദേശവും കടലാസിലൊതുങ്ങി.
ആറു ദശാബ്ദം മുമ്പ് ഡോ: ശൂരനാട് കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച മലയാളം ലക്സിക്കൺ തയ്യാറാക്കൽ അഞ്ചു വർഷമായി നിലച്ചിരിക്കുകയാണ്. അതേസമയം, തമിഴ് മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയ പ്രൊഫ: വിജയലക്ഷ്മിയെ 11ന് തമിഴ്നാട് ഗവർണർ ആദരിക്കും.
Source link



