നടി വിഷ്ണു പ്രിയയുടെ അച്ഛൻ കൊല്ലപ്പെട്ടു

പ്രതികാരമാണോ എന്നതടക്കം പരിശോധിക്കും
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ (73) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കൊടൈക്കനാലിലെ കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വിമ്മിംഗ് പൂളിന് സമീപം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു. സൂര്യനാരായണനെ അവശനിലയിൽ കണ്ടെത്തിയെന്ന് വിവരം ലഭിച്ചെന്നും അവിടെയെത്തിയപ്പോഴേക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നുയെന്നും പൊലീസ് അറിയിച്ചു. കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 2005ൽ പുറത്തിറങ്ങിയ തമിഴ് സിനിമ മായാവിയിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുപ്രിയ ചെന്നൈയിലാണ് താമസം.
പിന്നിൽ അഞ്ച് യുവാക്കൾ
ബംഗ്ലാവിലെ ചില മുറികൾ വിനോദസഞ്ചാരികൾക്ക് താമസിക്കാനായി നൽകിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ഇവിടെ വാടകയ്ക്ക് താമസിച്ച അഞ്ചു യുവാക്കളെ പൊലീസ് സംശയിക്കുന്നുണ്ട്. സ്വർണാഭരണങ്ങളും സി.സി ടിവിയുടെ ഹാർഡ് ഡിസ്‌കും കാണാതായിട്ടുണ്ട്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം , മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകമെന്നാണ് വിവരം. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു.
പ്രതികാരമോ
2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
Source link



