test del 3

നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്; ഏറെ പ്രശ്നങ്ങൾ നേരിട്ടു, ചികിത്സ തേടി: കമ്മിഷണർ


കൊച്ചി∙ ഷൂട്ടിങ് സൈറ്റിൽ വച്ചാണ് നടിക്കെതിരെ അതിക്രമം ഉണ്ടായതെന്നും അതിജീവിതയായ നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടതിനു സാക്ഷികളുണ്ടെന്നും കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ. സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. രഞ്‍ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതായാണ് സൂചനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. കൊച്ചിയിൽനിന്ന് തൊടുപുഴയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്.സമാന വിധത്തിലുള്ള രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്ന കാര്യം കമ്മിഷണർ ചൂണ്ടിക്കാട്ടി. ‘‘ഇവിടെ നിന്നു മാറാൻ ശ്രമിച്ചു എന്നാണ് സൂചന’’– രഞ്ജിത്തിനെ തൊടുപുഴയിൽ വച്ച് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കമ്മിഷണർ പ്രതികരിച്ചതിങ്ങനെ. രഞ്ജിത്ത് മലയാളത്തിലെ വലിയ സംവിധായകൻ ആയതിനാൽ തന്റെ സ്വകാര്യത സംബന്ധിച്ചു അതിജീവിതയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. നിലവിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും കേസ് ഇവിടെ നിൽക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. അതിജീവിത ആദ്യഘട്ടത്തിൽ വലിയ ആഘാതത്തിലായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. സംഘത്തിൽ ഉദയംപേരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അന്വേഷണ ഉദ്യോഗസ്ഥനാണ്. സംഘത്തിൽ രണ്ടു വനിതാ ഇൻസ്പെക്ടർമാരുമുണ്ട്.


Source link

Back to top button