ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 5,600 വിമാനസർവീസുകൾ; കനത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞ് അമേരിക്ക

വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കൻ ജനതയ്ക്ക് കർശന നിർദ്ദേശം പുറപ്പെടുവിച്ച് ഭരണകൂടം. മേരിലാൻഡ് മുതൽ മേയ്ൻ വരെയുള്ള വടക്കുകിഴക്കൻ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ജനങ്ങളോട് വീട്ടിൽ തന്നെ തുടരാനും നിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ കുറേ കാലങ്ങൾക്കിടയിൽ അമേരിക്കയിൽ ഇതുവരെ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
നഗരങ്ങളിൽ രണ്ടടിയോളം (60 സെന്റീമീറ്റർ) മഞ്ഞാണ് വീണുകൊണ്ടിരിക്കുന്നത്. ഇതോടെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗങ്ങൾ വരെ മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്‌കൂളകളും അടച്ചത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി തടസവും നേരിടുന്നുണ്ട്. പലയിടങ്ങളിലും ഈ ആഴ്ച അവസാനത്തോടെ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് സൂചന നൽകിയത്.
മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെമാത്രം അമേരിക്കയിൽ 5,600ൽ അധികം വീമാനസർവീസുകളാണ് നിർത്തിവച്ചത്. ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് അവെയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന 2000ൽ അധികം വിമാന സർവീസുകളും റദ്ദാക്കി. ന്യൂയോർക്ക്. ന്യൂജേഴ്സി, ബോസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ സർവീസുകളാണ് കൂടുതലും നിർത്തിവച്ചത്. ഏകദേശം 25000 വിമാനങ്ങളും വൈകിയാണ് സർവീസുകൾ നടത്തുന്നത്.
റോഡ് ഐലൻഡിലെ ടിഎഫ് ഗ്രീൻ അന്താരാഷ്ട്ര വിമാനത്താവളം തിങ്കളാഴ്ച എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 1978 ലെ റെക്കാഡ് തകർത്തുകൊണ്ട് 32.8 അടി (83.3 സെന്റീമീറ്റർ) മഞ്ഞ് ഇവിടെ വീണതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. സ്റ്റാറ്റൻ ഐലൻഡിലെ റെയിൽ സർവീസുകൾ നിർത്തിവച്ചതൊഴികെ നേരത്തെയുണ്ടായ കാലതാമസങ്ങൾക്ക് ശേഷം സബ്‌വേ ലൈനുകൾ കൂടുതലും പ്രവർത്തനക്ഷമമാണെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ഇന്നലെ വൈകുന്നേരം അറിയിച്ചു.
അതേസമയം, ന്യൂയോർക്കിലെ മ്യൂസിയം ഒഫ് മോഡേൺ ആർട്ട്, വാഷിംഗ്ടൺ ഡിസിയിലെ ആർലിംഗ്ടൺ നാഷണൽ സെമിത്തേരി എന്നിവയുൾപ്പെടെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും തിങ്കളാഴ്ച നിർത്തിവച്ചിരുന്നു
Source link

