ദേ പോയി, ദാ വന്നു.. ; പാർട്ടി വിട്ട സുരേന്ദ്രൻ പിള്ള വീണ്ടും ആർജെഡിയിലേക്ക്

തിരുവനന്തപുരം: ആർ.ജെ.ഡിയിൽ നിന്ന് ഇന്നലെ രാജി വച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള വീണ്ടും ആർ.ജെ.ഡിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ള തിരികെ ആർ.ജെ.ഡിയിലേക്ക് മടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി സുരേന്ദ്രൻ പിള്ള പറഞ്ഞു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അദ്ധ്യക്ഷ പദവിയിൽ തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.തിരുവനന്തപുരം സെൻട്രലിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കത്തിനൊപ്പം ബി.ജെ.പി സ്ഥാനാർത്ഥിയാകാനും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയതായ വിവരം പുറത്തുവന്നിരുന്നു. എന്നാൽ സുരേന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്റണി രാജുവും എതിർത്തു. സി,.പി.എ പ്രാദേശിക നേതൃത്വവും സുരേന്ദ്രൻ പിള്ളയ്ക്ക് അനുകൂലമായിരുന്നില്ല. ബി.ജെ.പി കരമന ജയനെ സ്ഥാനാർത്ഥിയാക്കിയതോടെ അവിടെയും അവസരമില്ലാതായി. എന്നാൽ ബി.ജെ.പിയുമായും എൽ.ഡി.എഫുമായും ചർച്ച നടത്തിയിട്ടില്ലെന്നാണ് സുരേന്ദ്രൻ പിള്ളയുടെ ഭാഷ്യം. ആർ.ജെ.ഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജി വച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി.
Source link

