ദേഹം ചുവന്നു തടിക്കും, തലവദനയും തലകറക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ, ജാഗ്രതാ നിർദ്ദേശം

കോട്ടയം : കൊടുംചൂടിൽ ജില്ല വെന്തുരുകയാണ്. താപനില ചരിത്രത്തിലാദ്യമായി 40 ലെത്തുമോയെന്നാണ് ആശങ്ക. പകൽ താപനിലയിൽ മൂന്നു ഡിഗ്രിയുടെ വരെ വർദ്ധനയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ മാസം മുതൽ ജില്ലയിലെ ഉയർന്ന പകൽ താപനില 34 ഡിഗ്രിയ്ക്ക് മുകളിലാണ്. ഇതോടൊപ്പം വേനൽക്കാലരോഗങ്ങളും പടരുന്നു. കനത്ത ചൂട് സൃഷ്ടിക്കുന്ന സൂര്യാതപത്തിനും സാദ്ധ്യതയുണ്ട്. ശരീരം ചുവന്നു തടിക്കുക, നാഡിമിടിപ്പ് കുറയുക, ശക്തിയായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നേരിട്ടു വെയിൽ ഏൽക്കുന്നവരുടെ പുറംഭാഗം, മുഖം, നെഞ്ച്, കഴുത്തിന്റെ പിൻവശം, കൈകാലുകൾ എന്നിവിടങ്ങൾ ചുവന്ന് തടിച്ചു പൊള്ളലേൽക്കും. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ചിക്കൻ പോക്സ് പോലുള്ള പകർച്ചവ്യാധികൾക്കും സാദ്ധ്യതയേറെയാണ്. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക. തിര.പ്രചാരണത്തിനും വിശ്രമം വേണംതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഏർപ്പെടുന്നവരും ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവരും ശ്രദ്ധിക്കണം. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ വിശ്രമം ഉറപ്പാക്കണം. വേനൽക്കാല രോഗങ്ങൾ നേരിടാനുള്ള മുൻകരുതലുകളെടുക്കാൻ ആരോഗ്യവകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. മൂത്രത്തിൽ കല്ല്, അണുബാധ, നിർജ്ജലീകരണം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. കുടിവെള്ളത്തിന്റെ അളവ് ഇരട്ടിയാക്കണം.
Source link


