തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; ഇടയ്‌ക്ക് മദ്യപിച്ച ക്വട്ടേഷൻ സംഘത്തിന്റെ ലക്കുകെട്ടു, പിന്നീട് സംഭവിച്ചത്

പട്ടാമ്പി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ടൂർ സ്വദേശി സിപി മുഹമ്മദലിയാണ്(74) ക്വട്ടേഷൻ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മുഹമ്മദലി. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട്-ചെറുതുരുത്തി പാതയിൽ ദുബായ് റോഡ് ഭാഗത്ത് വച്ച് മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്.
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ക്വട്ടേഷന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ക്വട്ടേഷൻ സംഘം പറഞ്ഞിരുന്നതായി മുഹമ്മദലി ബന്ധുക്കളോട് പറഞ്ഞു. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്ന് ബന്ധുക്കൾ പറയുന്നു.
മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയത്. കൂട്ടുപാത മുതൽ കാറിനെ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് കാർ തകർത്ത് തോക്കുചൂണ്ടി മുഹമ്മദലിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിൽ ക്വട്ടേഷൻ സംഘം മദ്യപിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് ഒറ്റപ്പാലം പത്തംകുളം ഭാഗത്തെ രഹസ്യസങ്കേതത്തിൽ നിന്ന് നിന്നും മുഹമ്മദലി രക്ഷപ്പെട്ടത്. നാട്ടുകാരാണ് പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ക്വട്ടേഷൻ സംഘത്തെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
Source link



