തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേതിനെക്കാൾ കൂടുതൽ, കേരളത്തിൽ 54 ശതമാനം വരെ വർദ്ധന

പരിശോധനയോട് മുഖംതിരിച്ച് നിരവധി പേർ
കോഴിക്കോട്: സംസ്ഥാനത്ത് കാൻസർ രോഗികൾ കുത്തനെ കൂടുന്നതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ. 2015 മുതൽ 2024 വരെയുള്ള നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം കണക്കു പ്രകാരം 54 ശതമാനമാണ് വർദ്ധന.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിശീർഷ കാൻസർ ബാധിതരും കേരളത്തിലാണ് കൂടുതൽ. പ്രതിവർഷം 1000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് കാൻസർ ചികിത്സ സൗകര്യം വർദ്ധിക്കുന്നുണ്ടെങ്കിലും രോഗം നേരത്തെ കണ്ടെത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. രോഗത്തെ കുറിച്ച് മലയാളികൾക്ക് അറിവുണ്ടെങ്കിലും പലരും പരിശോധിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. 70 ശതമാനം കാൻസർ രോഗികളും മൂന്നോ നാലോ സ്റ്റേജുകളിലെത്തിയ ശേഷമാണ് ചികിത്സ തേടുന്നത്. സംസ്ഥാനത്ത്, 30 ശതമാനം കാൻസറാണ് മുമ്പ് ഭേദമാക്കാൻ കഴിഞ്ഞതെങ്കിൽ ഇപ്പോൾ 60 ശതമാനത്തോളമായെന്ന് ഡോക്ടർമാർ പറയുന്നു. പ്രധാനമായും കീമോ തെറാപ്പി ചികിത്സ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ ഇമ്മ്യൂണോ, ജീൻ തെറാപ്പികളുണ്ട്. രോഗിക്കും രോഗത്തിനുമുള്ള വ്യത്യാസത്തിനനുസരിച്ച് സൂക്ഷ്മമായി ചികിത്സിക്കുന്ന ടാർഗറ്റ് തെറാപ്പിയും കൂടുതൽ ഫലവത്താകുന്നു.
കാൻസർ കാരണങ്ങൾ
വ്യായാമക്കുറവ്, ജങ്ക് ഫുഡിന്റെ അമിതോപയോഗം, റെഡ് മീറ്റിന്റെ അശാസ്ത്രീയ ഉപയോഗം, പുകയില, ലഹരി ഉപയോഗം.
കാൻസർ കേരളത്തിൽ (വർഷം, രോഗികൾ)
2015…. 39,672
2016…. 42,004
2017…. 44566
2018…. 47382
2019…. 56148
2020…. 57155
2021…. 58139
2022…. 59143
2023…. 60162
2024…. 61175
കാൻസർ ബാധിതർ ലക്ഷം പേരിൽ
കേരളം….173
തമിഴ്നാട്….137
കർണ്ണാടകം….139
ആന്ധ്ര….144
മലാശയ കാൻസർ 10 വർഷത്തിനിടെ 20 ശതമാനം വർദ്ധിച്ചു. യുവാക്കളിലാണ് കൂടുതലും. ശാസ്ത്രീയമല്ലാത്ത റെഡ് മീറ്റ് ഉപയോഗമാണ് പ്രധാന കാരണം.
-ഡോ. നാരായണൻകുട്ടി വാര്യർ
Source link