test del 1

ടൂറിസ്റ്റുകളെ വിഷം നൽകി അസുഖബാധിതരാക്കി കോടികൾ കവർന്നു,​ എവറസ്റ്റ് ബേസ് ക്യാമ്പിൽ വൻ ഇൻഷുറൻസ് തട്ടിപ്പ്

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വ്യാജ മെഡിക്കൽ അത്യാഹിതങ്ങളിൽപ്പെടുത്തി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെക്കിംഗ് ഏജൻസികൾ, ഹെലികോപ്ടർ കമ്പനികൾ, ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന 32 അംഗ സംഘത്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ് നേപ്പാൾ പൊലീസ്. 20 മില്യൺ ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) വൻ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു.

ടൂറിസ്റ്റുകളുടെ ഒപ്പമുള്ള ഗൈഡുകൾ ഭക്ഷണത്തിൽ അമിതമായി ബേക്കിംഗ് സോഡ കലർത്തും. ഇത് സഞ്ചാരികളിൽ കഠിനമായ വയറുവേദനയും മറ്റ് ദഹനപ്രശ്നങ്ങളും ഉണ്ടാക്കുകയും ഉയരങ്ങളിൽ അനുഭവപ്പെടുന്ന ‘ആൾട്ടിറ്റ്യൂഡ് സിക്നസ്’ ആണിതെന്ന് വിശ്വസിപ്പിച്ച് സഞ്ചാരികളെ ഭയപ്പെടുത്തുകയും, തുടർന്ന് വൻ തുക ഈടാക്കി ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ ടൂറിസ്റ്റുകളെ സ്വാധീനിച്ച് വ്യാജമായി അസുഖം അഭിനയിപ്പിക്കാറുണ്ടെന്നും, മറ്റു ചിലപ്പോൾ അവരുടെ അറിവില്ലാതെ ഭക്ഷണത്തിലോ മരുന്നിലോ മാറ്റങ്ങൾ വരുത്തി അവരെ രോഗികളാക്കാറുണ്ടെന്നുമാണ് കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട്.

19.69 മില്യൺ ഡോളറിന്റെ വ്യാജ ഇൻഷുറൻസ് ക്ലെയിമുകളാണ് നടന്നിരിക്കുന്നത്. തട്ടിപ്പിൽ ഉൾപ്പെട്ട ഒരു കമ്പനി 1,248ഓളം രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണവും വ്യാജമായി കെട്ടിചമച്ചതാണ്. ഇതിലൂടെ മാത്രം 10 മില്യൺ ഡോളർ കമ്പനി സമ്പാദിച്ചു. ഹെലികോപ്ടർ പറന്നതായും രോഗികൾക്ക് ചികിത്സ നൽകിയതായും കാണിക്കാൻ വ്യാജ ബില്ലുകളും മെഡിക്കൽ രേഖകളും ഇവർ നിർമ്മിക്കുകയായിരുന്നു.

ജനുവരിയിൽ നടന്ന അന്വേഷണത്തിൽ മൂന്ന് പ്രമുഖ മൗണ്ടൻ റെസ്‌ക്യൂ സ്ഥാപനങ്ങളുടെ ആറ് ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 2022നും 2025നും ഇടയിൽ 300ലധികം വ്യാജ രക്ഷാപ്രവർത്തനങ്ങൾ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.

തുടർച്ചയായുണ്ടാകുന്ന തട്ടിപ്പുകൾ മൂലം പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെ ട്രെക്കിംഗ് ടൂറിസ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് നിർത്തലാക്കി. ഇത് നേപ്പാളിന്റെ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തവണ 500ഓളം പേർ എവറസ്റ്റ് കീഴടക്കാൻ എത്തുമെന്നിരിക്കെ, സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നേപ്പാൾ സർക്കാർ.


Source link

Back to top button