‘ജുഡീഷ്യറിയിലെ അഴിമതി’; എൻസിഇആർടി പാഠഭാഗത്തിനെതിരെ നടപടിക്കൊരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്‌തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹിക ശാസ്‌ത്രപാഠപുസ്‌തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
‘ഏതാനും ദിവസം കാത്തിരിക്കൂ. കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്കുപോകും. കോടതികളുടെ തലവൻ എന്ന നിലയിൽ ഞാൻ എന്റെ കടമ ചെയ്യുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് സംശയിക്കുന്നത്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല’ – ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് എൻസിഇആർടി പാഠപുസ്‌തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെടുത്തിയ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാർ, പൊതുജനങ്ങൾ, അന്വേഷണ ഏജൻസികൾ, രാഷ്‌ട്രീയക്കാർ തുടങ്ങിയവരുടെ അഴിമതികൾ മറച്ചുവച്ച് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദേശ്യമാണെന്നായിരുന്നു കബിൽ സിബിലിന്റെ വാദം.
നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തിയാണ് പാഠപുസ്‌തകം പരിഷ്‌കരിച്ചത്. ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായത്തിൽ കോടതികളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകൾ തുടങ്ങിയ വിവരങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജഡ്‌ജിമാരുടെ എണ്ണക്കുറവ്, സങ്കീർണമായ നിയമനടപടികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും പാഠപുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. പഴയ പാഠപുസ്‌തകത്തിൽ നീതിന്യായവ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാൽ എന്ത്? കോടതികളുടെ ഘടന, അവ എങ്ങനെ സമീപിക്കാം എന്നിവ മാത്രമാണ് വിവരിച്ചിരുന്നത്. അഴിമതിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ലെങ്കിലും കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം സാധാരണക്കാരന്റെ നീതിനിഷേധത്തിന് തുല്യമാണെന്ന് സൂചിപ്പിച്ചിരുന്നു. ‘നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്’ എന്നായിരുന്നു പഴയപാഠപുസ്‌തകത്തിലെ പരാമർശം.
കോടതിയ്ക്കകത്തും പുറത്തും ജഡ്‌ജിമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ സബോർഡിനേറ്റ് കോടതികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകൾ പുതിയ പുസ്‌തകം നിരത്തുന്നുണ്ട്. നീതിവ്യവസ്ഥ സംരക്ഷിക്കുന്നതിൽ സ്വതന്ത്ര ജുഡീഷ്യറികളുടെ പ്രാധാന്യം വിശദീകരിക്കാനായി ഇലക്‌ടറൽ ബോണ്ട്, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നീ രണ്ട് ഉദാഹരണങ്ങൾ ചർച്ചചെയ്യാനും വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നുണ്ട്.
Source link



