ജാർഖണ്ഡ് അപകടം: മെഡിക്കൽ വിമാനത്തിൽ ബ്ലാക്ക് ബോക്സില്ല

റാഞ്ചി: ജാർഖണ്ഡിലെ ചത്രയിൽ തകർന്നുവീണ എയർ ആംബുലൻസിൽ ബ്ലാക്ക് ബോക്സില്ലെന്ന് റിപ്പോർട്ട്. ഇതിനാൽ അപകടത്തെ കുറിച്ച് വ്യക്തമായ സൂചന നൽകുന്ന ബ്ലാക്ക് ബോക്സിന്റെ അഭാവം അന്വേഷണത്തെ സങ്കീർണമാക്കി. സിവിൽ ഏവിയേഷൻ നിയമപ്രകാരം 5,700 കിലോഗ്രാമിന് താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയിസ് റെക്കോർഡറോ (സി.വി.ആർ) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറോ (എഫ്.ഡി.ആർ) നിർബന്ധമില്ല. എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയ രേഖകൾ, വിമാനത്തിന്റെ അവശിഷ്ടങ്ങൾ, ദൃക്‌സാക്ഷി മൊഴികൾ എന്നിവയെ ആശ്രയിച്ചാണ് ഇനി അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനം നിശ്ചിത പാതയിൽ നിന്ന് മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് വിമാനത്തിലെ വെതർ റഡാർ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഇടതു വശത്തേക്ക് മാറി സഞ്ചരിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ തകർന്ന വിമാനം വലതുവശത്തേക്കാണ് മാറിയത്. ഇത് റഡാർ തെറ്റായി റീഡ് ചെയ്തത് കൊണ്ടാണോ അതോ ഉപകരണത്തിന് തകരാർ സംഭവിച്ചതാണോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
അതേസമയം, ഇന്നലെ അപകടസ്ഥലം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എ.എ.ഐ.ബി) ഒരു സംഘം പരിശോധിക്കുകയും അവശിഷ്ടങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന വിമാനമാണ് ഫെബ്രുവരി 23ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടിരുന്നു. ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിമാനം പറന്നുയർന്നതിന് ശേഷം 20 മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് ചത്ര ജില്ലയിലെ സിമരിയയിലുള്ള ബാരിയത്തു പഞ്ചായത്തിലെ വനമേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
Source link



