ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മേയർ വി വി രാജേഷ്; കളക്ടർക്കെതിരെ വിമർശനം

തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം എടുത്താണ് മാലിന്യം നീക്കം പൂർത്തിയാക്കിയതെന്ന കളക്ടറുടെ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ് രംഗത്ത്. കളക്ടറെ സമ്മർദത്തിലാക്കിയാണ് സർക്കാർ റിപ്പോർട്ട് വാങ്ങിയതെന്നും മാലിന്യനീക്കം പൂർണമായെന്ന പൊങ്കാല നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ആർഡിഒ സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. കളക്ടറുടെ റിപ്പോർട്ട് സംബന്ധിച്ച് ഇന്ന് വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങൾ ചോദ്യം ഉന്നയിച്ചെങ്കിലും മേയർ മറുപടി നൽകാതെ ഇറങ്ങിപ്പോയി. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നുമാണ് കളക്ടർ അനുകുമാരി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന ഇടതുപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്.അതേസമയം, ഈഞ്ചയ്ക്കൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കളക്ടർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഈഞ്ചയ്ക്കലിലെ സ്ഥലം, ചെറുവയ്ക്കൽ, മണ്ണന്തല തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പൊങ്കാല മാലിന്യം കോർപറേഷൻ നിക്ഷേപിച്ചത്. ഇതിൽ ഈഞ്ചയ്ക്കലിലെ മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെയാണ് മാലിന്യം ഏതുതരത്തിൽ സംസ്കരിക്കും എന്നത് സംബന്ധിച്ച് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
Source link



