LIFE STYLE

കേരള സർവകലാശാല രജിസ്ട്രാർ അനിൽ കുമാറിനെ സ്ഥലം മാറ്റി, നിയമനം കോളേജ് പ്രിൻസിപ്പലായി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാ​റ്റി. പ്രിൻസിപ്പലയാണ് നിയമനം. അനിൽ കുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് സ്ഥലം മാ​റ്റിയതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദത്തിൽ വൈസ് ചാൻസലറും ഗവർണറുമായ രാജേന്ദ്ര ആർലേക്കർ അനിൽ കുമാറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് രജിസ്ട്രാറുടെ സസ്‌പെൻഷനിലേക്ക് നീങ്ങിയത്. ഗവർണറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ ചിത്രം നീക്കണമെന്നും അല്ലെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് പരിപാടിക്ക് അനുമതി നിഷേധിച്ചു.

ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ സസ്പെൻഡുചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി സമ‌ർപ്പിച്ചിരുന്നു.


Source link

Related Articles

Back to top button