LATEST

കേരളത്തിലെ ഈ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; ടിക്കറ്റിന് കുറഞ്ഞ നിരക്കും

തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയായി സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മലേഷ്യയിലേക്കുള്ള സര്‍വീസുകളാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ആഴ്ചയില്‍ അഞ്ച് ദിവസമാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്കാണ് സര്‍വീസ് നടത്തുന്നത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളായിരിക്കുമെന്നത് യാത്രക്കാര്‍ക്കും ആശ്വാസമാകും.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് ക്വാലാലംപൂരിലേക്ക് സര്‍വീസ് ഉള്ളതിനാല്‍ പുതിയ സര്‍വീസില്‍ കൂടുതല്‍ മലയാളികള്‍ക്ക് സൗകര്യപൂര്‍വായിരിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ രണ്ടുമുതല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മലേഷ്യയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 11 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. നാല് എയര്‍ ഏഷ്യ വിമാനങ്ങളും ഏഴ് മലേഷ്യ എയര്‍ലൈന്‍സ് വിമാനങ്ങളുമാണ് ഇതിനായി ഉപയോഗിക്കുക.

ശൈത്യകാല സര്‍വീസുകള്‍ പ്രഖ്യാപിച്ചപ്പോഴും തിരുവനന്തപുരത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 2025 ഒക്ടോബര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് പുതിയ സര്‍വീസ്. 732 സര്‍വീസുകളാണ് ആകെ നടത്തുക. നേരത്തെ വേനല്‍ക്കാല യാത്രയ്ക്കായി 600 വിമാന സര്‍വീസുകളാണ് വര്‍ദ്ധിപ്പിച്ചിരുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ തലത്തില്‍ തന്നെ വിമാനയാത്രയ്ക്ക് ഡിമാന്റ് കൂടിയതോടെയാണ് വര്‍ദ്ധനവ്.

ശൈത്യകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 732 പ്രതിവാര വിമാന സര്‍വീസുകളാണ് നടത്തുക. ഇത് വേനല്‍ക്കാല സര്‍വീസുകളെ അപേക്ഷിച്ച് 22 ശതമാനം അധികമാണ്. നവി മുംബയ്, മംഗളുരു, ട്രിച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. കണ്ണൂര്‍, കൊച്ചി. ബംഗളുരു, ഡല്‍ഹി, മുംബയ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആഭ്യന്തര സര്‍വീസുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ സര്‍വീസുകളിലൂടെ വിമാനത്താവളത്തിന്റെ മൊത്തം വളര്‍ച്ചയില്‍ ഒമ്പത് ശതതമാനം വര്‍ദ്ധനവാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Leave a Reply

Back to top button