LATEST

കേന്ദ്രമന്ത്രി ആയതുകൊണ്ട് അവര്‍ അങ്ങനെ പെരുമാറി; സാരമായി ബാധിച്ചതെന്തെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

രാഷ്ട്രീയത്തില്‍ സജീവമായി മാറിയത് തന്റെ സിനിമാ ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവാര്‍ഡ് ലഭിക്കേണ്ട തന്റെ പല സിനിമകളും കേരളം എന്ന കടമ്പ കടന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിയിട്ടില്ലെന്നും ഇത് മുടക്കുന്ന ജൂറി അംഗങ്ങളായ രണ്ട് പേരെ തനിക്ക് നേരിട്ട് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ല്‍ മോദിയെ അഭിനന്ദിച്ചതിന് ശേഷമാണ് കേരളത്തില്‍ നിന്ന് തന്റെ ഒരു ചിത്രവും അവാര്‍ഡിനായി കേന്ദ്രത്തിന് മുന്നില്‍ എത്താതായത്. പലപ്പോഴും തന്റെ ചിത്രങ്ങള്‍ മനപൂര്‍വം ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. കേന്ദ്രമന്ത്രിയായത് കാരണം കേന്ദ്ര ജൂറി തന്റെ സിനിമകള്‍ പരിഗണിച്ചില്ല. കേന്ദ്രസര്‍ക്കാരിനോട് അക്കാര്യത്തില്‍ തനിക്ക് അഭിമാനമുണ്ട്. ഒരിക്കല്‍ പോലും താന്‍ പത്മ അവാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അതേസമയം പലര്‍ക്കും വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ സജീവമായത് കാരണം തന്റെ സിനിമാ ജീവിതവും വരുമാന മാര്‍ഗവും തടസ്സപ്പെട്ടുവെന്ന് കഴിഞ്ഞ മാസവും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ വരുമാനം നിലച്ചുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സിനിമയില്‍ തുടര്‍ന്നു അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ തനിക്ക് പകരം രാജ്യസഭാ അംഗം സി സദാനന്ദനെ കേന്ദ്രമന്ത്രിയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

‘എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതല്‍ സമ്പാദിക്കണം, നിലവില്‍ എന്റെ വരുമാനം പൂര്‍ണമായി നിലച്ചു. ഞാന്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. എനിക്ക് പകരം രാജ്യസഭ എം.പി. സി. സദാനന്ദന്‍ മാസ്റ്ററെ കേന്ദ്രമന്ത്രിയാക്കണം’ -സുരേഷ് ഗോപി വ്യക്തമാക്കിയത് ഇങ്ങനെയാണ്.


Source link

Related Articles

Leave a Reply

Back to top button