test del 2

കുറ്റക്കാരെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക്‌ തൂക്കുകയർ; നിയമത്തിന് അംഗീകാരം നൽകി ഇസ്രയേൽ


ജെറൂസലേം: ഇസ്രയേലിലെ സൈനിക കോടതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നൽകുന്നതിനുള്ള പുതിയ നിയമത്തിന് ഇസ്രയേൽ പാർലമെന്റായ നെസെറ്റ് അംഗീകാരം നൽകി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷികളായ തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യമായിരുന്നു ഇത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 120 അംഗ പാർലമെന്റിൽ 62 പേരുടെ പിന്തുണയോടെ ബില്ല് പാസാക്കി.പുതിയ നിയമപ്രകാരം, ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിലുള്ള കൊലപാതകങ്ങൾ നടത്തുന്നവരെ തൂക്കിലേറ്റും. എന്നാൽ ഈ നിയമം പലസ്തീനികളെ ലക്ഷ്യംവെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ വിചാരണ നേരിടുന്ന പലസ്തീനികൾക്ക് വധശിക്ഷ നൽകാൻ നിലവിൽ വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിരുന്നില്ല. ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്ന കർശന വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം നൽകാൻ കോടതികൾക്ക് അധികാരമുണ്ടെങ്കിലും അത് ‘പ്രത്യേക സാഹചര്യങ്ങളിൽ’ മാത്രമായിരിക്കും.പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഈ നിയമത്തെ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ ജനതയുടെ പോരാട്ടവീര്യത്തെ തകർക്കാൻ ഇത്തരം നടപടികൾക്ക് കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഹമാസ്, ഇസ്ലാമിക് ജിഹാദ് തുടങ്ങിയ സംഘടനകൾ നിയമത്തിനെതിരേ തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ ഈ നീക്കം വംശീയ വിവേചനമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തി.ഇസ്രായേലിലെ സിവിൽ റൈറ്റ്‌സ് അസോസിയേഷൻ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ പലസ്തീനികളെ കുറ്റക്കാരായി വിധിക്കുന്ന കേസുകളുടെ നിരക്ക്‌ 96 ശതമാനമാണെന്നും പലപ്പോഴും പീഡിപ്പിച്ചാണ്‌ മൊഴികൾ രേഖപ്പെടുത്തുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ബിസെലെം ആരോപിക്കുന്നു. ലോകമെമ്പാടും വധശിക്ഷയ്‌ക്കെതിരെ വികാരം ഉയരുമ്പോൾ ഇസ്രയേലിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദങ്ങൾക്ക് വഴിവെച്ചേക്കാം. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു.


Source link

Back to top button