കാസർകോട്ടെ രാജാവാര്

കാസർകോട്: 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്യപ്പെട്ട മഞ്ചേശ്വരത്ത് വിജയം ഉറപ്പെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. രണ്ട് തവണ നിസാര വോട്ടുകൾക്ക് ബി.ജെ.പിക്ക് നഷ്ടപ്പെട്ട മണ്ഡലമാണിത്. മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും ഉജ്വല മത്സരം കാഴ്ചവച്ച മണ്ഡലത്തിൽ ആറായിരത്തോളം പ്രവാസി വോട്ടുകൾ ചെയ്യാത്തതും അത്ര തന്നെ എസ്.ഡി.പി.ഐ വോട്ടുകൾ ലീഗിന് നഷ്ടമായതും തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേസമയം ഭൂരിപക്ഷം കൂട്ടുമെന്നാണ് യു.ഡി.എഫ് അവകാശവാദം . കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ ലീഗിന്റെ കുറെയേറെ വോട്ടുകൾ പിടിച്ചതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനിയും പ്രതീക്ഷയിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിനും യു.ഡി.എഫ് കേന്ദ്രങ്ങൾക്കും എന്നാൽ ആശങ്കയില്ല.ഇടത് ഉരുക്കുകോട്ടയായ ഉദുമയിൽ സി.എച്ച് കുഞ്ഞമ്പുവും കാഞ്ഞങ്ങാട് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലും തൃക്കരിപ്പൂരിൽ ഡോ. വി.പി.പി മുസ്തഫയും മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എൽ.ഡി എഫ് പ്രതീക്ഷ. ഉദുമയിൽ യു.ഡി.എഫിലെ കെ. നീലകണ്ഠനും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും മികച്ച പോരാട്ടം കാഴ്ചവച്ചിരുന്നു.
Source link


