കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്: കൊല്ലത്ത് രാഷ്ട്രീയ വിവാദം

കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ മകൻ ശ്രീകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റത് കൊല്ലത്ത് രാഷ്ട്രീയവിവാദമാകുന്നു. കാറിലുണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് എൽ.ഡി.എഫിന്റെആരോപണം. .ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആശ്രാമം ലിങ്ക് റോഡിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. ചിന്നക്കടയിലെ കൊട്ടിക്കലാശം കഴിഞ്ഞ് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ,നടന്നു പോവുകയായിരുന്ന രണ്ട് കായിക താരങ്ങളെ ഇടിക്കുകയായിരുന്നു. വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവരെയാണ് ഇടിച്ചത്. ചിന്നു കായലിലേക്ക് വീഴുകയും ധനലക്ഷ്മി നടപ്പാതയിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്.
Source link


