കരൂർ ദുരന്തം; സിബിഐ ആസ്ഥാനത്ത് വിജയ്, ചോദ്യം ചെയ്യൽ തുടരുന്നു

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി. മൂന്നാം തവണയാണ് വിജയിയെ സിബിഐ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12,19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ ചെന്നൈയിലേക്ക് മാറ്റണമെന്ന വിജയുടെ ആവശ്യം സിബിഐ അംഗീകരിച്ചില്ല. മാർച്ച് പത്തിന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ വിജയ് അസൗകര്യം അറിയിച്ചതോടെയാണ് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്.കഴിഞ്ഞ വർഷം സെപ്തംബർ 27നാണ് കരൂരിൽ വിജയുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ചത്. പിന്നാലെ ഒരുമാസത്തിന് ശേഷം സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. വേദിയിലെത്താൻ നിശ്ചയിച്ചതിലും ഏഴ് മണിക്കൂർ വൈകിയതിന് കാരണമെന്ത്? വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങൾ ഉണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്? തിരക്കൊഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നിലപാട് സ്വീകരിച്ചു? സംഭവത്തിന് ശേഷം അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.
Source link



